വാഷിംഗ്ടൺ: ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന അമേരിക്കൻ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഗർഭച്ഛിദ്രത്തിനുള്ള മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഉത്തരവിറക്കി. കോടതിവിധി ദുരന്തസമാനമാണെന്ന് ബൈഡൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ഗർഭനിരോധനത്തിന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ ലഭ്യമാകും. ഗർഭം അലസിപ്പിക്കാനുള്ള ഗുളികകൾ, അടിയന്തര വൈദ്യസഹായം, കുടുംബാസൂത്രണ സേവനങ്ങൾ തുടങ്ങി കൂടുതൽ മെഡിക്കൽ സഹായങ്ങൾ ഉറപ്പാക്കും. കൂടാതെ, സംസ്ഥാന അതിർത്തികളിൽ മൊബൈൽ അബോർഷൻ ക്ലിനിക്കുകളും മറ്റും സ്ഥാപിക്കുവാനും വൈദ്യ സേവനത്തിനായി യാത്ര ചെയ്യുന്ന ഡോക്ടർമാർക്കും സ്ത്രീകൾക്കും സംരക്ഷണമൊരുക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ മാസമാണ് 1973ലെ ചരിത്രപരമായ വിധി തള്ളി, ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭച്ഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരം നൽകുകയായിരുന്നു. ഇതേ തുടർന്ന് രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിയിരുന്നു. വിധിക്കെതിരെ വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |