ആംസ്റ്റർഡാം : കൊവിഡ് പശ്ചാത്തലത്തിൽ അനുവദിച്ച വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാൻ കമ്പനികൾ ശ്രമം നടത്തുന്നതിനിടെ,
വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതർലാൻഡ്സ്. ഇത് സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്റിന്റെ അധോസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ നിയമമാകും.
നെതർലൻഡ്സിൽ നിലവിലുള്ള 2015 ലെ ഫ്ളക്‌സിബിൾ വർക്കിംഗ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്. തൊഴിൽ സമയത്തിലും ജോലി ചെയ്യുന്ന സ്ഥലം അടക്കമുള്ളവയിലും മാറ്റംവരുത്താൻ ജീവനക്കാർക്ക് അവകാശം നൽകുന്നതാണ് ഈ നിയമം.
നിലവിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് നിഷേധിക്കാനാവും. അതിന് പ്രത്യേക വിശദീകരണമൊന്നും നൽകേണ്ടതില്ല. എന്നാൽ, പുതിയ നിയമപ്രകാരം വർക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിർബന്ധമായും പരിഗണിക്കുകയും, നിഷേധിക്കുകയാണെങ്കിൽ അതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തുകയും വേണം.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ് നെതർലാൻഡ്സ്.
ടെസ്‌ല അടക്കമുള്ള കമ്പനികൾ ജീവനക്കാരെ തിരികെ ഓഫീസിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാർ ഉടൻ ജോലിസ്ഥലത്ത് തിരിച്ചെത്തുകയോ അല്ലാത്തപക്ഷം കമ്പനി വിടുകയോ ചെയ്യണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, പുതിയ നിയമഭേദഗതി കമ്പനികളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വിവിധ കമ്പനികളിലെ 14 ശതമാനം ജീവനക്കാരും നിലവിൽ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 2020ൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വർക്ക് ഫ്രം ഹോം സംവിധാനത്തിന് ജീവനക്കാർക്കിടയിൽ സ്വീകാര്യത വർദ്ധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |