ന്യൂഡൽഹി:തെറ്റായ ജാതി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നേടിയ വ്യക്തിക്ക് നിയമ നത്തിന്റെ ആനുകൂല്യം നില നിർത്താനാകില്ലെന്ന് സുപ്രീം കോടതി. ദൂർഗ്ഗിലെ സെപ്യൂട്ടി കളക്ടറിൽ നിന്നും താൻ ഹൽബ പട്ടികവർഗ്ഗത്തിൽ പെട്ടയാളാണെന്ന ജാതി സർട്ടിഫിക്കറ്റ് നേടിയ ശേഷം പട്ടിക വർഗ്ഗ ക്വാട്ടയിൽ മാനേജ്മെന്റ് ട്രെയിനിയായി സ്റ്റീൽ അതോററ്റി ഓഫ് ഇന്ത്യയുടെ ഭിലായ് പ്ലാന്റിൽ ജോലി നേടിയ മഹേഷ് കുമാർ ഗൊന്നാഡെ പിരിച്ച് വിട്ട നടപടി ശരിവെച്ചാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.
ഹൽബയായി കാണിക്കുന്ന മുഴുവൻ രേഖകളും ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി റായ്പൂരിലെ ഉന്നതതല ജാതി സൂക്ഷ്മ പരിശോധന സമിതി കണ്ടെത്തിയതിനെ തുടർന്ന് മഹേഷ് കുമാർ ഗൊന്നാഡെയുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കി. ഇതേ തുടർന്ന് മഹേഷിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്ന് ഛത്തിസ്ഗഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. മഹാരാഷ്ട്ര സർക്കാരും മിലിന്ദും തമ്മിലുണ്ടായിരുന്ന കേസിലെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഛത്തിസ്ഗഡ് ഹൈക്കോടതി ഉത്തരവ്.
മിലിന്ദ് കേസ് വിധിപ്രകാരം മാനേജ്മെന്റ് ട്രെയിനി നിയമനത്തെ ഡോക്ടറുടെ മെഡിക്കൽ വിദ്യാഭ്യാസവും നിയമനവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന ഹർജിക്കാരായ ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ വാദം ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |