കുളത്തൂർ: വാക്കുതർക്കത്തിനിടെ കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കഴക്കൂട്ടം ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്ന കൊല്ലം നടുവിലശേരി തൃക്കരുവ സ്വദേശി വിജയകുമാറാണ് (48) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. പേരും വിലാസവും അറിയാതിരുന്ന പ്രതിയെ ഫോട്ടോ മാത്രമുപയോഗിച്ചാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിനുശേഷം ബസിൽ കൊല്ലം ഭാഗത്തേക്ക് പോയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതി അറസ്റ്റിലായത്. ഇന്നലെ രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂവെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ 10.30ഓടെ കഴക്കൂട്ടം ദേശീയപാതയ്‌ക്ക് സമീപത്തുനിന്ന ഭുവനചന്ദ്രനെ (62) വാക്കുതർക്കത്തിനിടെയാണ് വിജയകുമാർ വയറ്റിൽ ചവിട്ടി വീഴ്‌ത്തിയത്. ബോധരഹിതനായി നിലത്തുവീണ ഭുവനചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കരൾ സംബന്ധമായ രോഗത്തിന് അടുത്തിടെ ഭുവനചന്ദ്രന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. മരണം ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |