കൊളംബോ: പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവിൽ കഴിയുന്ന ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ നാളെ രാജി വയ്ക്കും. ജൂലായ് 15 മുതൽ പാർലമെന്റ് സമ്മേളിച്ച് 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് സ്പീക്കർ മഹിന്ദ യാപ അബയവർദ്ധന അറിയിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും നാളെ രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചതിന് പിന്നാലെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും രാജിയ്ക്ക് തയ്യാറായി. ഇടക്കാല സർവകക്ഷി സർക്കാർ രൂപീകരിച്ചാലുടൻ രാജി നൽകുമെന്ന് മന്ത്രിമാർ ഇന്നലെ സ്പീക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വ്യക്തമാക്കി.
പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിഞ്ഞാൽ സ്പീക്കർ അബയവർദ്ധന താത്കാലിക പ്രസിഡന്റ് പദവി ഏറ്റെടുക്കും. ഗോതബയ രാജി വയ്ക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ. അതിനിടെ, ഒളിവിൽപോയ ഗോതബയ സൈനിക കപ്പലിൽ വടക്ക് കിഴക്കൻ കടലിലെ രഹസ്യ ദ്വീപിൽ അഭയം തേടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, പ്രസിഡന്റ് ദ്വീപ് വിട്ടതായും രാജ്യത്തിന് സമീപം സൈനിക കപ്പലിലുണ്ടെന്നും നാളെ ലങ്കയിലെത്തുമെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം, ഗോതബയ വിദേശത്ത് കടക്കാനായി ഇന്നലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മൂന്നാം ദിവസവും ജനക്കൂട്ടം തുടരുകയാണ്. ഗോതബയ രാജിവച്ചാലേ കൊട്ടാരം വിടൂ എന്നാണ് അവരുടെ നിലപാട്. പ്രസിഡന്റിന്റെ മുറിയിൽ നിന്ന് ജനക്കൂട്ടം കണ്ടെടുത്ത 17.8 കോടി ശ്രീലങ്കൻ രൂപ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. ലങ്കയിലേക്ക് സൈന്യത്തെ അയച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഹൈക്കമ്മിഷൻ നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |