കണ്ണൂർ: അപകടഭീഷണിയുയർത്തി കണ്ണൂർ തലശേരി ദേശീയപാതയിലെ കിഴുത്തള്ളി ചാല ബൈപ്പാസിലെ പാതാളക്കുഴികൾ. കാലവർഷം കനത്തതോടെയാണ് റോഡിലെ താറിളകി കുഴികൾ രൂപപ്പെട്ടത്. ചിലയിടങ്ങളിൽ വലിയ ഗർത്തങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ കാൽടെക്സ് മുഴപ്പിലങ്ങാട് ബൈപാസ് വരെ ഇതുതന്നെയാണ് അവസ്ഥ.
കനത്ത മഴയിൽ ഇതിൽ വെള്ളം നിറയുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാവുകയാണ്. ഇരുചക്രവാഹനങ്ങൾ ഇതിൽ വീണ് നിയന്ത്രണം വിട്ടുമറിയുന്നത് നിത്യസംഭവമായിട്ടുണ്ട്. ദേശീയപാതയിൽ നടക്കുന്ന ഭൂരിഭാഗം അപകടങ്ങളും ഇത്തരം കുഴികൾ കാരണമെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. ഇത്തരം കുഴികൾ വെട്ടിക്കാനുള്ള സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള ശ്രമങ്ങളാണ് മറ്റു യാത്രക്കാർക്ക് വിനയാകുന്നത്. ഇരുചക്രവാഹനക്കാരാണ് ഈ പരക്കം പാച്ചിലിന് ഇരയാകുന്നത്. ചാല കിഴുത്തള്ളി ബൈപാസിൽ കുണ്ടും കുഴിയിലൂടെ സഞ്ചരിക്കുന്ന ബസ് യാത്രക്കാർക്ക് ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്. രണ്ട് വൻകിട ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.
രണ്ട് ആശുപത്രികളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ആംബുലൻസുകൾ കടന്നു പോകുന്നത് ഇതിലൂടെയാണ്. കുണ്ടും കുഴിയിലും ആംബുലൻസുകൾ കയറിയിറങ്ങുമ്പോൾ രോഗികളുടെ ആരോഗ്യനില തന്നെ തകരാറിലാവുകയാണ്. മാഹി-മുഴപ്പിലങ്ങാട് ദേശീയപാത നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഇവിടെ നിന്നും ചെളി ഒലിച്ചിറങ്ങുന്നതു കാരണം തലശേരി-കണ്ണൂർ ദേശീയ പാതയും അപകടാവസ്ഥയിലാണ്.കണ്ണൂരിൽ നിന്നും തലശേരിഭാഗത്തേക്ക് ദീർഘദൂരബസുകളും ചരക്കുലോറികളുമുൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഈ റോഡ് എത്രയും പെട്ടെന്ന് കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |