20 കോടി
ദിവസം വരുമാന നഷ്ടം
തിരുവനന്തപുരം: പൊതുജനത്തെ വലച്ചും സാമ്പത്തിക ബാദ്ധ്യതയാൽ ചക്രശ്വാസം വലിക്കുന്ന സർക്കാരിന് ദിവസം ഇരുപത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയും രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ തുടരുന്നു. സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെ തടസപ്പെട്ടിട്ട് എട്ടു ദിവസമായി.
സെർവർ സ്ഥാപിച്ച് പരിപാലിക്കുന്ന ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിനാണ് (എൻ.ഐ.സി).വർക്ക് ലോഡിനനുസരിച്ച് സെർവർ ശേഷി വർദ്ധിപ്പിക്കാത്തതാണ് വിനയായത്.
315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴി പ്രതിദിനം നാലായിരത്തോളം ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യാറുള്ളത്. 18 മുതൽ 20 കോടി വരെയാണ് ഒരു ദിവസത്തെ വരുമാനം. ആധാരമെഴുത്ത് മേഖലയിലെ 8000 ലൈസൻസികളുടെയും, 25,000 ഓഫീസ് ജീവനക്കാരുടെയും വരുമാനവും നിലച്ചു.
ഭൂമി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, ആധാരം പകർപ്പെടുക്കൽ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ചിട്ടി രജിസ്ട്രേഷൻ, സഹകരണ ബാങ്കുകളടക്കം സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പണയാധാരം തുടങ്ങിയ പ്രവർത്തനങ്ങളാണ് എട്ടു ദിവസമായി മുടങ്ങിയത്.
സെർവർ പിണങ്ങിത്തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. എട്ടു ദിവസം മുമ്പ് പ്രവർത്തനം നിലച്ചു. ആധാരങ്ങളുടെ ഘടനയിൽ വന്ന മാറ്റം സെർവർ ശേഷിയെ ബാധിച്ചെന്നാണ് രജിസ്ട്രേഷൻ വകുപ്പ് പറയുന്നത്. കളറിൽ സ്‌കാൻ ചെയ്താണ് ഇപ്പോൾ ആധാരങ്ങൾ നൽകുന്നത്. ആധാരം തയ്യാറാക്കുന്ന ഷീറ്റുകളുടെ സൈസ് ചെറുതാക്കിയപ്പോൾ ഉപയോഗിക്കുന്ന ഷീറ്റുകളുടെ എണ്ണവും കൂടി. സെർവർ മന്ദഗതിയിലാവാൻ പ്രധാന കാരണം ഇതാണ്.
ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ നാലാം തീയതി തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് എൻ.ഐ.സി അറിയിച്ചു. ശനി, ഞായർ അവധി കഴിഞ്ഞ് ഇന്നലെ രാവിലെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതോടെ വീണ്ടും തകരാറിലായി.
വർഷം 40 ലക്ഷം സർവീസ് ചാർജ് എൻ.ഐ.സിക്ക് 40 ലക്ഷം രൂപയാണ് ഒരു വർഷം സർവീസ് ചാർജ്ജ്. രജിസ്ട്രേഷൻ വകുപ്പിന്റെ 12 സേവനങ്ങൾ ഇപ്പോൾ ഓൺലൈനാണ്. ഇതിനനുസരിച്ച് സർവർ ശേഷി കൂട്ടിയില്ല. എൻ.ഐ.സിക്ക് വേണ്ടത്ര സാങ്കേതിക വിദഗ്ദ്ധർ ഇല്ലെന്നും ആക്ഷേപമുണ്ട്. ട്രഷറി പ്രവർത്തനം അടിക്കടി തകരാറിലാക്കുന്നതും എൻ.ഐ.സി പരിപാലിക്കുന്ന സെർവറാണ്.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ
ഫീസുമടക്കം വരുമാനം
2018-19: 3316.08 കോടി
2019-20: 323929 കോടി
2020-21: 3130.32 കോടി
2021-22: 4431.89കോടി
'തകരാർ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകി. എൻ.ഐ.സിയുടെ ഡൽഹിയിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. ഇന്നു മുതൽ പഴയതുപോലെ പ്രവർത്തനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ.'
-വി.എൻ.വാസവൻ,
വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |