SignIn
Kerala Kaumudi Online
Thursday, 28 March 2024 9.11 PM IST

കെ.എസ്.ആർ.ടി.സിയെ സഹായിക്കണം

photo

പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും രക്ഷപ്പെടാനും വളരാനും കഴിയാത്തത് മുൻകാലങ്ങളിൽ അവർ വരുത്തിവച്ച കടബാദ്ധ്യതയുടെ ഭീമമായ ഭാരം കാരണമാണ്. അന്നന്ന് ജീവിക്കാൻ കഷ്ടപ്പെടുന്നവൻ മുൻ തലമുറ വരുത്തിവച്ച കടംകൂടി വീട്ടണമെന്ന് പറഞ്ഞാൽ, എത്ര ആത്മാർത്ഥമായി പ്രവർത്തിച്ചാലും കഴിയില്ല. അപ്പപ്പോഴുള്ള പ്രതിസന്ധി തീർക്കാൻ കുറച്ച് ധനസഹായം നൽകിയാലും കടം തീരാതെ കിടക്കുന്നതിനാൽ, വീണ്ടും പ്രതിസന്ധിയിലേക്ക് തന്നെ കൂപ്പുകുത്തും. കെ.എസ്.ആർ.ടി.സിയിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. അതിൽനിന്ന് രക്ഷപ്പെടാൻ ഗതാഗതവകുപ്പ് ഒരു ആക്‌ഷൻ പ്ളാൻ സർക്കാരിന്റെ മുന്നിൽ വച്ചിരിക്കുകയാണ്. കടബാദ്ധ്യത ഏറ്റെടുക്കുന്നതിനൊപ്പം ഒറ്റത്തവണയായി 250 കോടി രൂപയും 20 കോടി രൂപ വീതം ആറുതവണയും നൽകിയാൽ ആറുമാസം കൊണ്ട് കോർപ്പറേഷനെ ലാഭത്തിലാക്കാമെന്നാണ് ആക്‌ഷൻ പ്ളാനിൽ പറയുന്നത്.

കോർപ്പറേഷന്റെ മുൻകാല കടബാദ്ധ്യത ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബസ് സർവീസുകൾ വർദ്ധിപ്പിക്കാനും സ്പെയർ എൻജിനുകൾ ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുമാണ് ഒറ്റത്തവണയായി 250 കോടി രൂപ ആവശ്യപ്പെടുന്നത്. ഇത് കിട്ടിയാൽ പ്രതിമാസ വരുമാനം 240 - 250 കോടിയിലെത്തിക്കാമെന്നാണ് വാഗ്ദാനം. കട്ടപ്പുറത്തിരിക്കുന്ന 500 ബസുകൾ കൂടി നിരത്തിലിറക്കുമ്പോൾ പ്രതിദിനം 4200 സർവീസുകൾ നടത്താനാകുമെന്ന് ഉറപ്പ് പറയുന്നു. സുശീൽഖന്ന റിപ്പോർട്ട് പൂർണമായും നടപ്പിലാക്കുമെന്നും ആക്‌ഷൻ പ്ളാനിൽ പറയുന്നു. ശ്വാസം വിടാനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ചോദിക്കുന്നത്. അത് സർക്കാർ തടയരുത്. അനുഭാവപൂർവം പരിഗണിക്കണം. റണ്ണിംഗ് ലാഭത്തിലാക്കി കോർപ്പറേഷൻ രക്ഷപ്പെട്ടാൽ അതിന്റെ ക്രെഡിറ്റ് സർക്കാരിനാണ്. എല്ലാ മാസവും പണം ചോദിച്ച് ശല്യപ്പെടുത്തുന്ന നിലവിലെ രീതി അവസാനിക്കുകയും ചെയ്യും. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്.

ഫാക്ട് നഷ്ടത്തിലായപ്പോൾ 1000 കോടി വായ്‌പ നൽകിയാണ് കേന്ദ്ര സർക്കാർ ആ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിച്ചത്. ഒപ്പം സ്ഥലം വിട്ടുകൊടുത്തതിന് പകരമായി കിൻഫ്ര 900 കോടി ഫാക്ടിന് നൽകുകയും ചെയ്തു. 2017ലാണ് ഇതെല്ലാം നടന്നത്. ഈ പണം ഉപയോഗിച്ച് ആദ്യം ഫാക്ട് ചെയ്തത് അസംസ്കൃത വസ്തുക്കൾ വാങ്ങിയ വകയിലുള്ള കോടികളുടെ കടബാദ്ധ്യത തീർക്കുക എന്നതായിരുന്നു. ബാക്കിവന്ന പണം പ്ളാന്റുകൾ നവീകരിക്കാനും മൂലധനമാക്കി മാറ്റാനും ഉപയോഗിച്ചു. അതിനുശേഷം ഇന്നുവരെ ഫാക്ട് നഷ്ടമായിട്ടില്ല. ഓരോ വർഷവും ലാഭം കൂടിവരികയാണ്. കടം തീർന്നാൽ ഈ മാതൃകയിൽ കെ.എസ്.ആർ.ടി.സിയും രക്ഷപ്പെടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.