കോട്ടക്കൽ: ജാതിമത ചിന്തകൾക്കതീതമായി മാനവികത വളർത്താനും ഉയർത്തിപ്പിടിക്കാനും വലിയ പങ്ക് വഹിച്ച മഹാനായ വ്യക്തിയാണ് പി.കെ. വാരിയരെന്ന് എം.ടി വാസുദേവൻ നായർ അനുസ്മരിച്ചു. ചികിത്സാ നൈപുണ്യത്തിനപ്പുറം പുതിയ ഒരു മനുഷ്യനെ കണ്ടെത്താൻ പി.കെ. വാരിയരിലൂടെ സാധിച്ചതായും എം.ടി. വാസുദേവൻ നായർ പറഞ്ഞു. ആയൂർവ്വേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മുൻ മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന പി.കെ. വാരിയരുടെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കോട്ടക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷമം പിടിച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സാഹചര്യത്തിൽ ആര്യവൈദ്യശാലയെ അതിന്റെ സ്ഥാപകൻ ഉദ്ദേശിച്ച പോലെ വളർത്തി വലുതാക്കി ഒരു മനുഷ്യായുസ്സ് മുഴുവൻ ആയൂർവ്വേദത്തിന് വേണ്ടി സമർപ്പിച്ച് അതിന് നാളെക്ക് വേണ്ട കാവൽക്കാരെ പോലും സൃഷ്ടിച്ച് നടന്നു പോയ മഹാനാണ് പി.കെ. വാരിയരെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ, എ.കെ.ബി നായർ, ഡോ. ഡി. രാമനാഥൻ, ഡോ. കെ.സി. അജിത്കുമാർ, ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണൻ, ആര്യവൈദ്യശാലാ യൂണിയൻ പ്രതിനിധികളായ മാന്തൊടി രാമചന്ദ്രൻ, കെ.പി. മുരളീധരൻ, കെ. മധു, എം.വി. രാമചന്ദ്രൻ എന്നിവർ പി.കെ. വാരിയരെ അനുസ്മരിച്ചു. അഡീഷണൽ ചീഫ് ഫിസിഷ്യനും പി.കെ. വാരിയരുടെ മകനുമായ ഡോ. പി. ബാലചന്ദ്രൻ സ്വാഗതവും ട്രസ്റ്റ് ബോർഡംഗവും സ്ട്രാറ്റജിക് സീനിയർ മാനേജറുമായ കെ.ആർ. അജയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |