■എടപ്പാടി ഇടക്കാല ജനറൽ സെക്രട്ടറി■ എടപ്പാടിയെ പുറത്താക്കി പനീർശെൽവം
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ കോ- ഓർഡിനേറ്ററും ട്രഷററുമായിരുന്ന ഒ.പനീർസെൽവത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി.
ഇന്നലെ രാവിലെ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു.അതേ യോഗത്തിൽ പനീർശെൽവത്തെ പദവികളിൽ നിന്നൊഴിവാക്കി. പിന്നാലെ ചേർന്ന യോഗത്തിലാണ് 'പാർട്ടി വിരുദ്ധ' പ്രവർത്തനങ്ങളുടെ പേരിൽ ഒ.പി.എസിനെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയത്.
മുതിർന്ന നേതാക്കളും ഒ.പി.എസ് അനുഭാവികളുമായ ജെ.സി.ഡി.പ്രഭാകർ, ആർ.വൈത്തിലിംഗം, പി.എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും അണ്ണാ ഡിഎംകെയിൽ നിന്നു പുറത്താക്കി. അതേസമയം, എടപ്പാടി പളനിസ്വാമിയേയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കെ.പി.മുനു സാമിയേയും പാർട്ടിയിൽ നിന്നു പുറത്താക്കിയതായി പനീർസെൽവവും പ്രഖ്യാപിച്ചു.
നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ എടപ്പാടി വിഭാഗം ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി. പാർട്ടിയിൽ പ്രാഥമിക അംഗത്വമെടുത്തിട്ട് 10 വർഷമെങ്കിലും ആയവർക്കാണ് ത
യോഗ്യത. അന്തരിച്ച നേതാക്കളായ പെരിയോർ ഇ.വി.രാമസാമി, സി.എൻ.അണ്ണാദുരൈ, ജെ.ജയലളിത എന്നിവർക്ക് ഭാരതരത്ന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.
എടപ്പാടി പളനിസാമി വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീർസെൽവം വിഭാഗം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.15നു ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യോഗത്തിന് 9 മണിക്കാണ് കോടതി അനുമതി നൽകിയത്.
അവിടെ യോഗം
ഇവിടെ കൂട്ടയടി
ചെന്നൈ റോയ്‌പേട്ടിലെ പാർട്ടി ആസ്ഥാനത്ത് ഒ.പി.എസ്, ഇ.പി.എസ് വിഭാഗം അണികൾ ഏറ്റുമുട്ടിയിരുന്നു. രാവിലെ 8.30നു ആരംഭിച്ച സംഘർഷം ഒരു മണിക്കൂറോളം നീണ്ടു നിന്നു. ഇതേ സമയം അവിടെ നിന്നും 30 കിലോമീറ്റർ മാറി വാനഗരത്തിൽ ജനറൽ കൗൺസിൽ യോഗം ആരംഭിച്ചിരുന്നു.
സംഘട്ടനത്തിനിടയിൽ പാർട്ടി ഓഫീസിന്റെ മുൻവാതിൽ തകർത്ത് അണികൾ പനീർശെൽവത്തെ അകത്തേക്ക് ആനയിച്ചു. മട്ടുപ്പാവിൽ കയറിയ ഒ.പി.എസ് കുറച്ചു കഴിഞ്ഞ് മടങ്ങി. അണികളുടെ ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കുൾപ്പെടെ 12 പേർക്ക് പരിക്ക് പറ്റി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാർട്ടി ഓഫീസ് പൊലീസ് പൂട്ടി സീൽ ചെയ്തു. നിയന്ത്രണം ആർ.ഡി.ഒ ഏറ്റെടുത്തു.
എല്ലാം മുൻകൂട്ടി
തീരുമാനിച്ചു
എടപ്പാടി പളനിസാമിയെ പാർട്ടിയുടെ ഏക നേതാവായി തിരഞ്ഞെടുക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടിയുടെ ഭൂരിപക്ഷം എം.എൽ.എമാരും നേതാക്കളും എടപ്പാടിക്കൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ പിളർത്താനുള്ള ശേഷി ഒ.പി.എസിന് ഇല്ല. ഒന്നരക്കോടി പാർട്ടി കേഡർമാർ ചേർന്നു കോ–ഓർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഇന്നലെ ഒ.പി.എസ് പ്രതികരിച്ചത്. നേരത്തെ ,ജനറൽ സെക്രട്ടറി സ്ഥാനത്ത് പുറത്തായപ്പോൾ ശശികലയും കോടതിയെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |