ചാലക്കുടി: പീലാർമുഴിയിൽ പുലിയിറങ്ങി വളർത്തുനായയെ പിടിച്ചു. എരുക്കുംപുറം കല്യാണിയുടെ നായയെയാണ് പുലി പിടിച്ചതായി സംശയിക്കുന്നത്. പറമ്പിൽ കെട്ടിയിട്ട ആടിനെ പിന്നീട് കാണാതാവുകയായിരുന്നു. തിങ്കളാഴ്ച പകൽ പുലിയെ നേരിൽ കണ്ടതായി കല്യാണിയുടെ മകൾ ഷൈലജ പറഞ്ഞു. ഇവരുടെ വീടിന് ചുറ്റും മറ്റൊരാളുടെ ആൾത്താമസമില്ലാത്ത പറമ്പാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും പരിസരത്ത് പുലിയിറങ്ങിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇ - ജില്ലയാക്കൽ പ്രവർത്തനങ്ങൾ
അന്തിമഘട്ടത്തിൽ : മന്ത്രി കെ.രാജൻ
തൃശൂർ : തൃശൂരിനെ ഇ- ജില്ലയാക്കി മാറ്റാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.രാജൻ. മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ ഓഫീസുകളെയും ഇ ജില്ലയിലേയ്ക്ക് കൂട്ടിയോജിപ്പിക്കാനുളള ശ്രമം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ മലയോര ആദിവാസി മേഖലകളിൽ പട്ടയത്തിന് അപേക്ഷ നൽകിയ മുഴുവൻ പേരുടെയും പട്ടയ അപേക്ഷ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ വില്ലേജുകളിലൂടെ അദാലത്ത് നടത്തി പുതിയ അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിസന്ധിക്കിടയിലും 54,535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിനായി. കളക്ടർ ഹരിത വി.കുമാർ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, റവന്യൂ ഡിവിഷൻ ഓഫീസർ പി.എ.വിഭൂഷണൻ, തഹസിൽദാർ ടി.ജയശ്രീ എന്നിവർ പങ്കെടുത്തു.
മുനിസിപ്പൽ സ്റ്റാൻഡ് മുതൽ ശക്തൻ വരെ 14 മുതൽ റെഡ്സോൺ
തൃശൂർ : മുനിസിപ്പൽ സ്റ്റാൻഡ് മുതൽ ശക്തൻ വരെ 14 മുതൽ റെഡ്സോൺ ആയി പ്രഖ്യാപിച്ചെന്ന് മേയർ അറിയിച്ചു. മാതൃക റോഡാക്കി മാറ്റുന്നതിന് തൃശൂർ മുനിസിപ്പൽ സ്റ്റാൻഡ് ജയ ബേക്കറി മുതൽ ശക്തൻ സ്റ്റാൻഡ് വരെയുള്ള വഴിയോര കച്ചവടക്കാരെ ശക്തനിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഗോൾഡൻ മാർക്കറ്റിലേക്ക് 14,15 തീയതികളിൽ മാറ്റും.
പുതിയ ഗോൾഡൻ മാർക്കറ്റിലേക്ക് ജനങ്ങളെ ആകർഷിക്കാനായി വിവിധ കലാസാംസ്കാരിക പരിപാടികൾ 16 മുതൽ നടത്തുമെന്ന് ആലോചനായോഗത്തിൽ മേയർ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ മാർക്കറ്റിനെ ഉയർത്താനും യോഗം തീരുമാനിച്ചു. മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, ജോൺ ഡാനിയേൽ, സാറാമ്മ റോബ്സൺ, ഷീബ ബാബു, കൗൺസിലർ എ.ആർ.രാഹുൽനാഥ്, ഇവന്റ് മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |