കൊല്ലം: ദേശീയപാത 66ന്റെ കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള റീച്ച് ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതിക്ക് വിളക്കുടി പഞ്ചായത്തിന്റെ പാര.
നിർമ്മാണത്തിന് ആവശ്യമായ പാറ ഉത്പന്നങ്ങൾക്ക് വിളക്കുടി പഞ്ചായത്തിലെ കോലിഞ്ചിമലയിലെ ക്വാറി കരാർ കമ്പനി ലീസിനെടുത്തിരുന്നു. ഖനനം ചെറിയ നിലയിൽ ആരംഭിച്ചപ്പോൾ തന്നെ പഞ്ചായത്ത് മൂന്ന് മാസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകി. ഇതോടെ ദേശീയപാത വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
ഖനനം തടസപ്പെടാതിരിക്കാൻ പെർമിറ്റ് കാലാവിധി തീരും മുമ്പേ പുതുക്കാനുള്ള നടപടി കരാർ കമ്പിനി തുടങ്ങിയിരുന്നു. ഇതിനിടയിലാണ് പഞ്ചായത്ത് ലൈസൻസ് റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ് പെർമിറ്റ് പുതുക്കി നൽകി. ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി പഞ്ചായത്തിനോട് നിർദ്ദേശിച്ചെങ്കിലും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
മൊബൈൽ ക്രഷർ യൂണിറ്റിന് അനുമതിയില്ല
1. പാറയും മെറ്റിലും ശേഖരിക്കാൻ കരാർ കമ്പിനി ലക്ഷ്യമിട്ടത് മൊബൈൽ ക്രഷർ യൂണിറ്റ്
2. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡിന് അപേക്ഷ നൽകി
3. മൊബൈൽ ക്രഷർ യൂണിറ്റിന് അപേക്ഷ ലഭിക്കുന്നത് ആദ്യമായി
4. സംസ്ഥാനതലത്തിൽ പ്രത്യേക വ്യവസ്ഥകൾക്കുള്ള നടപടി പുരോഗമിക്കുന്നു
5. സർക്കാർ പദ്ധതിയായതിനാൽ ഉപകരണങ്ങളും സ്ഥലത്തെത്തിച്ചു
6. എന്നാൽ മൊബൈൽ ക്രഷർ തടഞ്ഞ് പഞ്ചായത്ത് നോട്ടീസ് നൽകി
കാവനാട് - കടമ്പാട്ടുകോണം റീച്ച്
ആവശ്യമായ പാറ - 20 ലക്ഷം ടൺ
കോലിഞ്ചിമലയിൽ ഖനനം നടത്താൻ അനുമതി - 3.5 ഏക്കർ
കരാർ കമ്പനി ഉപകരണങ്ങൾ എത്തിച്ചിട്ട് - 3 മാസം
പഞ്ചായത്തിന്റെ അനുമതി വേണ്ട
ദേശീയപാത വികസന കരാറിൽ ക്രഷറർ, പ്ലാന്റ് എന്നിവ പ്രവർത്തിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് വ്യവസ്ഥയുണ്ട്. ടെണ്ടറിലും ഇക്കാര്യം വ്യക്തമായിരുന്നു. ഇതിന് വിരുദ്ധമായി ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മൊബൈൽ ക്രഷർ സ്ഥാപിക്കുന്നത് പഞ്ചായത്ത് തടസപ്പെടുത്തിയത്.
കൊലിഞ്ചിമലയിൽ പാറ ഖനനം തടസപ്പെടുത്താതിരിക്കാൻ ഒരുവിഭാഗം രണ്ടുകോടി രൂപ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ 25 ശതമാനം പാറ നൽകണമെന്നാണ് ആവശ്യം. ക്വാറി ജീവനക്കാർക്ക് നേരെ വധഭീഷണിയുമുണ്ട്.
ദേശീയപാത അതോറിറ്റി അധികൃതർ
പരാതി നിലനിൽക്കുന്നതിനാലാണ് പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകാത്തത്. ക്വാറിയോട് ചേർന്ന് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഖനനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ് ലഭിച്ചതായി സമരസമിതിയും അറിയിച്ചിട്ടുണ്ട്.
അദബിയ നാസർ
പ്രസിഡന്റ്, വിളക്കുടി പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |