വഡോദര: ഗുജറാത്തിൽ കനത്ത മഴയിലും പ്രളയത്തിലുംപെട്ട് ഏഴുപേർ മരിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട 27,896 പേരെ മാറ്രിപ്പാർപ്പിച്ചു. 18,225 ഓളം പേർ താത്ക്കാലിക അഭയസ്ഥാനങ്ങളിൽ തുടരുന്നതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മന്ത്രി രാജേന്ദ്ര ത്രിവേദി അറിയിച്ചു. ഛോട്ടാ ഉദേപൂർ ജില്ലയിലെ ദുരന്തബാധിത പ്രദേശമായ ബൊദേലിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശനം നടത്തി.
തിങ്കളാഴ്ച തുടങ്ങിയ കനത്തമഴ ഗുജറാത്തിലെ കച്ച്, രാജ്കോട്ട്, സൗരാഷ്ട്ര മേഖലകളിൽ ദുരന്തം വിതയ്ക്കുകയാണ്.പഞ്ച് മഹൽ,സൗത്ത് ഗുജറാത്തിലെ നർമ്മദ, സൂറത്ത്, ദാങ്, വൽസാദ്,താപ്തി , രാജ്കോട്ട്, കച്ച്, ജമ്നാനഗർ, ദേവ്ഭൂമി ദ്വാരക എന്നീ പ്രദേശങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പൂർണ, അംബിക നദികൾ കര കവിഞ്ഞതിനെ തുടന്ന് താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ച് വയസ്സുള്ള കുട്ടിയുൾപ്പെടെ 20 പേരെ നവരാസി ടൗണിലെ പ്രളയബാധിതമേഖലയിൽ നിന്ന് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സംസ്ഥാന ദ്രുതകർമ്മസേനയുടെ കണക്കുകൾ പ്രകാരം കച്ചിലെ അഞ്ജാറിൽ ആറുമണിക്കൂറിൽ 167 മില്ലി മീറ്രർ മഴയും ഗാന്ധിധാമിൽ 145 മില്ലി മീറ്രർ മഴയും ലഭിച്ചു.
മഹാരാഷ്ട്രയിൽ അഞ്ചിടത്ത് റെഡ് അലെർട്ട്
കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ കോലാപ്പൂർ, പാൽഘർ, നാസിക്, പൂനെ, രത്നാഗിരി ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. മുംബയിൽ ഇന്നലെ മുതൽ ഓറഞ്ച് അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അമർനാഥ് യാത്ര പുനരാരംഭിച്ചു
കനത്തമഴയും മണ്ണിടിച്ചിലിലും പെട്ട് 15 പേർ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലുദിവസമായി നിറുത്തി വച്ചിരുന്ന അമർനാഥ് യാത്ര പുനരാരംഭിച്ചു. ഇന്നലെ ഗന്ദർബാർ ജില്ലയിലെ ബാൽതാൽ റൂട്ടിലൂടെ തീർത്ഥാടകർ അമർനാഥിലേക്ക് യാത്ര തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |