ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്‌ത അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവമാണെന്നും പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്‌തത് ചട്ട ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി വിവാദം.
ഇന്ത്യയുടെ ദേശീയ മുദ്രയായ സാരനാഥിലെ അശോക സ്‌തംഭം പുനരാവിഷ്‌കരിക്കുമ്പോൾ മാറ്റങ്ങൾ വരുത്താൻ പാടില്ലെന്ന സ്റ്റേറ്റ് എംബ്ളം ഒാഫ് ഇന്ത്യ നിയമത്തിലെ ചട്ടം ലംഘിച്ചെന്നാണ് പ്രധാന ആരോപണം. യഥാർത്ഥ മുദ്രയിൽ സിംഹങ്ങൾക്ക് ശാന്തഭാവമാണ്. എന്നാൽ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച മുദ്രയിലെ സിംഹങ്ങൾ വായ തുറന്ന് രൗദ്രഭാവത്തിലാണുള്ളത്. ഇതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് കാരണം. മോദി സർക്കാരിന്റെ സിംഹങ്ങൾക്ക് രാജ്യത്തെ എല്ലാറ്റിനെയും തിന്നു തീർക്കുന്ന ഭാവമുണ്ടെന്ന് ആർ.ജെ.ഡി പരിഹസിച്ചു. ട്വിറ്ററിൽ യഥാർത്ഥ മുദ്രയുടെയും പുതിയതിന്റെയും ചിത്രങ്ങൾ താരതമ്യപ്പെടുത്തി നിരവധി പ്രതിപക്ഷ നേതാക്കൾ ഇക്കാര്യം ആവർത്തിച്ചു.
എന്നാൽ യഥാർത്ഥ മുദ്ര തന്നെയാണ് തങ്ങൾ പുനരാവിഷ്‌കരിച്ചതെന്ന് രൂപകൽപന നിർവഹിച്ച സുനിൽ ദിയോറും റോമി മോസെസും പറഞ്ഞു. സിംഹങ്ങളുടെ ഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ല. മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച വലിയ സ്‌തംഭം താഴെ നിന്ന് നോക്കുമ്പോൾ വ്യത്യാസം അനുഭവപ്പെടാം.
പാർലമെന്റും ദേശീയ മുദ്രയും രാജ്യത്തെ ജനങ്ങളുടേതാണെന്നും അത് ഏതെങ്കിലും വ്യക്തിക്ക് സ്വന്തമാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി അനാവരണം ചെയ്‌തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു. ദേശീയ മുദ്ര പ്രധാനമന്ത്രി അനാവരണം ചെയ്‌തത് ഭരണഘടനാ ലംഘനമാണെന്ന് അസദുദ്ദീൻ ഒാവൈസിയുടെ എ.ഐ.എം.ഐ.എം ആരോപിച്ചു. അനാവരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഹിന്ദു മതാചാര പ്രകാരമുള്ള പൂജ നടത്തിയതിലും സി.പി.എം അടക്കമുള്ള പാർട്ടികൾ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |