തൃശൂർ: ക്ലാസ്മുറിയാക്കി മാറ്റിയ വരടിയം ഇത്തപ്പാറ കോളനിയിലെ ഈറ്റപ്പണിശാലയിൽ ബ്ളാക്ക് ബോർഡും കുഞ്ഞുലൈബ്രറിയും സജ്ജം. സൗജന്യ ട്യൂഷൻ നൽകുന്ന സുജിത ടീച്ചർക്ക് കുട്ടികളെ ഇനി ബോർഡിലെഴുതി പഠിപ്പിക്കാം. 30 ഓളം പുസ്തകങ്ങളുമുണ്ട്, കുഞ്ഞു ലെെബ്രറിയിൽ. കുട്ടികൾക്ക് ഇനി ഗാന്ധിജി, അബ്ദുൾ കലാം, ഡോ. എസ്. രാധാകൃഷ്ണണൻ തുടങ്ങിയവരുടെ ജീവിത കഥകൾ പഠിക്കാം.
വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താൻ പേരാമംഗലം ജനമെെത്രി പൊലീസിൻ്റെ ഇടപെടലിനെത്തുടർന്ന് ഒഴിഞ്ഞുകിടന്ന ഈറ്റപ്പണിശാലയെ ക്ലാസ്മുറിയാക്കിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിൻ്റെ ശ്രമത്തെ തുടർന്നാണ് എടക്കളത്തൂരിലെ ശ്രീധരൻ പഠനോപകരണങ്ങളും ബ്ലാക്ക് ബോർഡും നൽകിയത്. സുജിതയുടെയും ഭർത്താവ് ഉണ്ണിക്കൃഷ്ണൻ്റെ ശ്രമത്തെ തുടർന്ന് വടക്കാഞ്ചേരിയിലെ സ്കൂൾ അദ്ധ്യാപിക ഉഷാകുമാരി പുസ്തകങ്ങൾ നൽകി. മൂന്ന് സ്കൂളുകളിലെ, പ്രെെമറി മുതൽ ഹെെസ്കൂൾ വരെയുള്ള കുട്ടികളാണ് വെെകിട്ട് പഠനത്തിന് എത്തുക.
ജനമെെത്രി ബീറ്റ് ഓഫീസർമാരായ വിനേഷ്, സുമേഷ് എന്നിവർ കോളനി സന്ദർശിച്ചപ്പോഴാണ് കുട്ടികളുടെ പഠനനിലവാരം മോശമാണെന്നും സംശയ നിവാരണത്തിന് വഴിയുണ്ടാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇൻസ്പെക്ടർ വി. അശോക് കുമാറുമായി ചർച്ച ചെയ്തു. സൗജന്യ ട്യൂഷൻ നൽകാൻ, സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്ന സുജിത തയ്യാറായി. മുൻ ബ്ലോക്ക് മെമ്പർ രാമകൃഷ്ണൻ്റെ സഹായം ലഭിച്ചതോടെ വട്ടിയും കുട്ടയുമുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ പണിശാല ക്ലാസ്മുറിയായി.
ഉത്സാഹത്തോടെയാണ് കുട്ടികൾ വരുന്നത്. പുസ്തകങ്ങൾ ലഭിച്ചതോടെ വായനാശീലം തുടങ്ങി.
- സുജിത
ഇനി ഇരിപ്പിടങ്ങൾ വേണം. ഇപ്പോൾ പായ വിരിച്ചാണ് കുട്ടികൾ ഇരിക്കുന്നത്. വെെദ്യുതിയും പുസ്തകങ്ങൾക്ക് ഷെൽഫും സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
- വിനേഷ്, ബീറ്റ് ഓഫീസർ, ജനമെെത്രി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |