ഒറ്റപ്പാലം: ഷൊർണൂരിനും ഒറ്റപ്പാലത്തിനുമിടയിൽ മാന്നനൂർ റെയിൽവേ സ്റ്റേഷൻ യാർഡിലെ പാളത്തിൽ കൂറ്റൻ ക്രെയിൻ കുടുങ്ങി ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. റെയിൽവേ സ്‌റ്റേഷനിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന്റെ പ്രവൃത്തികൾക്കായി സ്വകാര്യ കമ്പനി കൊണ്ടുവന്ന വലിയ ക്രെയിനാണ് ഇന്നലെ രാവിലെ പത്തോടെ ഒന്നാം നമ്പർ പാളത്തിൽ കുടുങ്ങിയത്.
ഇരുമ്പ് കൊണ്ട് നിർമ്മിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജിന്റെ ഗർഡറുകൾ ഉയർത്തിയ ക്രെയിൻ സാങ്കേതിക തടസം മൂലം പ്രവർത്തനം തകരാറിലാവുകയായിരുന്നു. ഇതോടെ പാലക്കാട് ഭാഗത്തേക്കുള്ള അപ്- ലൈനിൽ ട്രെയിൻ ഗതാഗതം അവതാളത്തിലായി. ഷൊർണൂർ- പാലക്കാട് റൂട്ടിലുണ്ടായ പാളത്തിലെ പ്രശ്നം കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ പല ദീർഘദൂര എക്‌സ്‌പ്രസ് അടക്കമുള്ള പ്രധാന ട്രെയിനുകളുടെ സമയക്രമം മണിക്കൂറുകൾ താളംതെറ്റിച്ചു.
ആലപ്പി- ധൻബാദ്, ശബരി എക്‌സ്‌പ്രസുകൾ അടക്കം അര ഡസനിലേറെ ട്രെയിനുകളാണ് ഇന്നലെ പകൽ അരമണിക്കൂർ മുതൽ രണ്ടര മണിക്കൂർ വരെ വൈകി ഓടിയത്. പല ട്രെയിനുകളും പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, വള്ളത്തോൾ നഗർ, വടക്കാഞ്ചേരി, തൃശൂർ എന്നിങ്ങനെ പല സ്റ്റേഷനുകളിലായി നിരവധി ട്രെയിനുകൾ പിടിച്ചിടേണ്ടി വന്നു. എറണാകുളത്ത് നിന്ന് ക്രെയിൻ മെക്കാനിക്കുകളെത്തി വൈകീട്ട് നാലരയോടെയാണ് പാളത്തിൽ കുടുങ്ങിയ ക്രെയിൻ ശരിയാക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്.
മറ്റൊരു കൂറ്റൻ ക്രെയിനും സ്ഥലത്ത് എത്തിച്ചാണ് കുടുങ്ങിയ ക്രെയിൻ പാളത്തിൽ നിന്ന് മാറ്റിയത്. റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്‌ദ്ധ തൊഴിലാളികളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാളം പഴയ നിലയിലാക്കുന്നതിന് മണിക്കൂറുകളോളം പരിശ്രമിച്ചു. എന്നാൽ പ്രശ്നം റെയിൽവേ ഗതാഗതത്തെ സാരമായി ബാധിച്ചില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. ഡൗൺ ലൈനിലൂടെ ട്രെയിനുകൾ കടത്തിവിട്ട് പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനായതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം സംഭവം അപൂർവമാണ്. മേൽപ്പാലം നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയോട് സംഭവം സംബന്ധിച്ച് റെയിൽവേ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |