ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഷിയോപ്പൂരിൽ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ പത്തുവയസുകാരനെ വിഴുങ്ങിയ മുതലയെ പിടികൂടി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ച് നാട്ടുകാർ. വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെത്തി പല തവണ ചർച്ച നടത്തിയിട്ടാണ് നാട്ടുകാർ മുതലയെ വിട്ടു കൊടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ ആൺകുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരം അറിഞ്ഞെത്തിയ കുട്ടിയുടെ കുടുംബക്കാരും നാട്ടുകാരും കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലെത്തിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് അധികൃതരും സ്ഥലത്തെത്തി.
പക്ഷേ, കുട്ടി മുതലയുടെ വയറ്റിൽ ജീവനോടെയുണ്ടാകും എന്നു വിശ്വസിച്ച കുടുംബാംഗങ്ങളും നാട്ടുകാരും മുതല കുട്ടിയെ പുറത്തേക്ക് ഛർദ്ദിപ്പിക്കാൻ ശ്രമം തുടങ്ങി. കുട്ടിയെ പുറത്തേക്ക് തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്ന് ഗ്രാമീണർ കട്ടായം പറഞ്ഞു.
വൈകിട്ടായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയ്യാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയ്യാറാകുകയായിരുന്നു.
'കുട്ടി കുളിക്കുന്നതിനിടയിൽ നദിയിൽ മുങ്ങിപ്പോയി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് പ്രദേശവാസികൾ കരുതി. അവർ മുതലയെ കമ്പും വലകളുമുപയോഗിച്ച് പിടികൂടി. അനുനയ ചർച്ചകൾക്കൊടുവിൽ പ്രദേശവാസികൾ മുതലയെ മോചിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നടപടിയെടുക്കാൻ ആരംഭിച്ചു' രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |