ബോംബുണ്ടാക്കാനോ, എറിയാനോ അറിയില്ല
കണ്ണൂർ: 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?' പിന്നല്ലേ
എ.കെ.ജി സെന്റർ അക്രമിയെ പിടിക്കുന്നത്! എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റേതാണ് കമന്റ്.
അക്രമം നടന്ന് 12 ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ലല്ലോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യമാണ് ഇ.പിയെ ചൊടിപ്പിച്ചത്. പലരും മാറിമാറി ഭരിച്ചില്ലേ. കുറുപ്പിനെ പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?'... ജയരാജൻ തുടർന്നു.
എ.കെ.ജി സെന്റർ ആക്രമണം പൊലീസ് നല്ലനിലയിൽ അന്വേഷിക്കുന്നുണ്ട്. പിന്നെ, കക്കാൻ പഠിക്കുന്നവർക്കറിയാം നിൽക്കാനും. ഇത്തരത്തിൽ കൃത്യങ്ങൾ നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും.
എ.കെ.ജി സെന്റർ ആക്രമണത്തിനു പിന്നിൽ ജയരാജനാണെന്ന കെ. സുധാകരന്റെ ആരോപണത്തിന് മറുപടി ഇങ്ങനെ, ' അയാളെപ്പോലെ തരംതാഴാൻ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിർമ്മിക്കാനും എറിയാനും അറിയില്ല'.
മുൻ ഡി.ജി.പി ശ്രീലേഖയുടെ ആരോപണങ്ങൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും കേരളം ഇപ്പോൾ സജീവമായി ചർച്ച ചെയ്യുകയാണ്. ഇതിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ഉചിതമായി സ്വീകരിക്കും. സർവീസിൽ നിന്ന് പിരിഞ്ഞാൽ ആരായാലും സാധാരണ പൗരനാണ്. കേസിൽ ആർക്കെങ്കിലും എതിരായോ അനുകൂലിച്ചോ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |