തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി സംവേദക മേഖല (ബഫർസോൺ) ആകാമെന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ 2019ലെ തീരുമാനം പിൻവലിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ഉൾപ്പെടുത്തില്ല.
ബഫർസോണിൽ ചുവന്ന പട്ടികയിലുളള വ്യവസായങ്ങൾ, വലിയ ഖനനപ്രവർത്തനങ്ങൾ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. ഈ മേഖലയിൽ ചൂഷണം പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ ബഫർ സോണായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ പ്രത്യേകത അനുസരിച്ച് എല്ലായിടത്തും ബഫർ സോൺ സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം മാറ്റങ്ങൾ ആവശ്യപ്പെടുന്നത്.
മംഗളവനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണായി മാറിയാൽ എറണാകുളം നഗരത്തിലെ തുടർവികസനം സംബന്ധിച്ചുയരുന്ന ആശങ്ക ശരിയാണ്. ഇത് ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കും. അട്ടപ്പാടിയിലെ ഭവാനി വന്യജീവി സങ്കേതം സംബന്ധിച്ച വിജ്ഞാപനം ഇല്ലാതാക്കാൻ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും.
ഇടക്കാല റിപ്പോർട്ട് കിട്ടി
വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. വനശോഷണവും വിദേശ സസ്യങ്ങളുടെ വളർച്ചയും കാട്ടാനകളുൾപ്പെടെ വന്യജീവികളെ നാട്ടിലേക്കെത്തിക്കുന്നതിന് പ്രേരകമാകുന്നുണ്ട്. അതിന് രണ്ടുതരം പരിഹാരമാണ് ഉദ്ദേശിക്കുന്നത്. വന്യജീവികൾ കടന്ന് വരുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക, വനഭൂമികൾ ശക്തിപ്പെടുത്തുകയും തടയണ ഉൾപ്പെടെ കെട്ടി കുടിവെള്ളം അടക്കം ലഭ്യമാക്കി ആവാസവ്യവസ്ഥയെ നിലനിറുത്തുക.
അധികാരം കൈമാറാനാവില്ല
പി.ഡബ്ല്യു.ഡി റോഡിന്റെ വശത്തുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകാൻ നിലവിലെ നിയമങ്ങൾക്കനുസരിച്ച് പ്രായോഗികമല്ല. ഇവ ലേലം ചെയ്യാതെ മുറിക്കാൻ അനുമതി നൽകുന്നത് നിലവിൽ സാദ്ധ്യമല്ല. ഈ സർക്കാരിന്റെ കാലത്ത് 13.55 ഹെക്ടർ വനഭൂമി കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. 1977ന് ശേഷമുള്ള 5004.821 ഹെക്ടർ കൈയേറ്റം ഇനിയും ഒഴിപ്പിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |