യു.എ.ഇ കോൺസുലേറ്റ് വഴിയുണ്ടായ നയതന്ത്ര സ്വർണക്കടത്ത് കേസിൽ, കേന്ദ്ര വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന ഉപക്ഷേപത്തിനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നോട്ടീസ് നൽകിയത്.നോട്ടീസിലെ യു.എ.ഇ കോൺസുലേറ്റ്, നയതന്ത്രബാഗേജ്, കേന്ദ്രമന്ത്രി, സി.ബി.ഐ എന്നീ വിവക്ഷകൾ കേന്ദ്രവിഷയങ്ങളെന്ന് കണ്ട മന്ത്രി രാജീവ് 'വക്കീൽ രാവണൻ' ആയി. സംസ്ഥാനത്തിന്റെ പ്രാഥമിക പരിഗണനയിൽ പോലുമില്ലാത്തതെങ്ങനെ സഭയിലുന്നയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
അനുവദിച്ചാൽ അത് കീഴ്വഴക്കമാകും. കീഴ്വഴക്കം പിന്നെ അവകാശമാകും- മന്ത്രിയുടെ യുക്തികൾ നീണ്ടു. അടിയന്തരപ്രമേയമായി സഭ ചർച്ച ചെയ്തതെല്ലാം വീണ്ടുമെടുത്തിട്ട് ചർച്ച പറ്റില്ലെന്ന ചട്ടത്തിൽ പിടിച്ചത് മാത്യു.ടി.തോമസാണ്.
ദുബായ് കോൺസുലേറ്റിനെ പിരിച്ച് വിടണമെന്ന് താൻ ആവശ്യപ്പെട്ടാലല്ലേ അത് കേന്ദ്രവിഷയമാകുകയുള്ളൂ എന്ന പ്രതിപക്ഷനേതാവിന്റെ യുക്തി ഫലം കണ്ടില്ല. പുതിയ വെളിപ്പെടുത്തലിന്മേൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഉപക്ഷേപമുന്നയിച്ചാലെങ്ങനെ ചട്ടലംഘനമാകുമെന്നദ്ദേഹം ചോദിച്ചു.
മർമ്മം കണ്ട മർമ്മാണിയുടെ അവസ്ഥയിലേക്ക് സ്പീക്കർ എം.ബി. രാജേഷും അതിനിടയിൽ രൂപാന്തരപ്പെട്ടിരുന്നു. നോട്ടീസിൽ സാങ്കേതികപ്രശ്നമുണ്ടെന്ന് അദ്ദേഹം കണ്ടു. ലിസ്റ്റ് ചെയ്തതാണെങ്കിലും ഉപക്ഷേപം റദ്ദാക്കി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഇറങ്ങിപ്പോയി.
പദ്ധതിവിഹിതം വെട്ടിക്കുറച്ച് തദ്ദേശസ്ഥാപനങ്ങളെ സ്തംഭനത്തിലെത്തിച്ചെന്നാരോപിച്ച് അടിയന്തരപ്രമേയ നോട്ടീസുമായെത്തിയത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലാണ്. വാർഷികപദ്ധതികൾക്ക് അനുമതി കൊടുക്കാത്തത് സർക്കാർ പാപ്പരായതിനാലാണോ എന്നദ്ദേഹം ചോദിച്ചു. കേരളം ശ്രീലങ്കയായി, നാളെ ക്ലിഫ്ഹൗസിലെ നീന്തൽക്കുളം ജനം കൈയേറിയാൽ നമുക്കെല്ലാം നാണക്കേടാണെന്നാണ് നജീബിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയല്ല ആവുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.
ആർ.എസ്.എസിന്റെ വോട്ട് പിടിക്കാൻ പ്രതിപക്ഷനേതാവ് തിണ്ണ നിരങ്ങുന്നതായി മനസ്സിലാക്കിയത് ഡി.കെ. മുരളിയാണ്. 42 ലക്ഷം മുടക്കി മൃഗസംരക്ഷണവകുപ്പ് നവീകരിച്ച ക്ലിഫ്ഹൗസിലെ കാലിത്തൊഴുത്തിലേക്ക് കോടനാട് കുഞ്ഞൻപശുവിനെ സൗജന്യമായി എൽദോസ് പി.കുന്നപ്പിള്ളിൽ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി ഇറങ്ങിപ്പോകുമ്പോൾ ഒറ്റയ്ക്കാവാതിരിക്കാനുള്ള കരുതലാണത്രെ ഇത്. എ.കെ.ജി സെന്ററിലേക്ക് നടത്തിയ സ്ഫോടകവസ്തുവേറ് രാത്രിയിലായതിനാൽ പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് കേട്ടതോടെ ബോംബെ അധോലോകക്കാർ കേരളത്തിലേക്ക് രാത്രികൊള്ള ലക്ഷ്യമാക്കി ടിക്കറ്റെടുത്തിരിക്കുകയാണെന്ന് എൻ.എ. നെല്ലിക്കുന്ന് ആശങ്കപ്പെട്ടു.
വി.ഡി. സതീശൻ വിനായക് ദാമോദർ സതീശൻ എന്ന അവസ്ഥയിലായെന്ന് പരിതപിച്ചത് കെ.ശാന്തകുമാരിയാണ്. ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും, എല്ലാ ഘട്ടത്തിലും തങ്ങളങ്ങനെ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പഴയൊരു പ്രതികരണം ഓർമ്മിപ്പിച്ച് തിരിച്ചടിക്കാൻ നോക്കിയത് റോജി എം.ജോണാണ്. പി.വി. അൻവർ പ്രതിപക്ഷനേതാവിന്റെ ചെലവ്കണക്ക് നിരത്തി ധൂർത്തെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.പ്രതിപക്ഷനേതാവിന്റെ പോരാട്ടത്തെ ഭരണപക്ഷം ഭയപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് സണ്ണിജോസഫാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |