തിരുവനന്തപുരം:തലസ്ഥാനത്ത് ഏറെ രാഷ്ട്രീയ സംഘർഷങ്ങൾക്കും കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കാരണമായ കേസുകളിലൊന്നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകനും സി.പി.എം കളക്ടറേറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായ വിഷ്ണുവിന്റെ അരും കൊല.
2008 ഏപ്രിൽ 1ന് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർ.എസ്.എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന പ്രതികൾ വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽ അപേക്ഷ പൂരിപ്പിച്ച് നൽകുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന വിഷ്ണുവിനെ ഹെൽമെറ്റും മുഖംമൂടിയും ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം തുരുതുരാ വെട്ടുകയായിരുന്നു വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയാറായില്ല. ഒടുവിൽ അതുവഴി പോയ ഓട്ടോറിക്ഷ ബലമായി തടഞ്ഞുനിറുത്തി സുഹൃത്തുക്കളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. കേസിലെ 11 പ്രതികൾക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷയും നൽകിയിരുന്നു. സംഭവത്തിന് ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന അസം അനിയെന്ന അനിൽകുമാറിനെ രണ്ട് വർഷം മുമ്പ് മാർച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നാം പ്രതിയായ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സംഭവമുണ്ടായി മാസങ്ങൾക്കകം മണ്ണന്തലയിലെ പച്ചക്കറിക്കടയിൽ വച്ച് കൊലപ്പെടുത്തി. വിഷ്ണുവിന്റെയും രഞ്ജിത്തിനെയും കൊലപാതകങ്ങൾ ഇരുപാർട്ടികളും തമ്മിൽ സംഘർഷങ്ങൾക്കും പേട്ടയിൽ മോഹനൻ വധശ്രമക്കേസിലും ഇടയാക്കിയിരുന്നു.
രഞ്ജിത്ത് വധക്കേസ് വിചാരണഘട്ടത്തിൽ എത്തിനിൽക്കെയാണ് വിഷ്ണു വധക്കേസിൽ പത്തു വർഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവന്ന പ്രതികളെ കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെ വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |