തലശ്ശേരി: ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപത്തെ സി.എം. ഉസ്മാൻ റോഡിലുള്ള പ്രവാസി കുടുംബത്തിന്റെ ഇരുനില വീട്ടിൽ വൻ കവർച്ച. ചിറക്കരയിലെ ടി. അബ്ദുൽ റഹ്മാന്റെ നിസ്വയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. പതിനഞ്ച് പവൻ സ്വർണാഭരണങ്ങളും 2500 ദിർഹവും ഇന്ത്യൻ കറൻസിയും നഷ്ടപ്പെട്ടതായി അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് സവാദിന്റെ പരാതിയിൽ പറയുന്നു.
വിദേശത്തുള്ള സവാദ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ബാൽക്കണിയുടെ വാതിൽ വഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടുടമയുടെ മകളും ഭർത്താവും ഉറങ്ങുന്ന മുറിയിലെ അലമാരയിലുള്ള ബാഗിൽ നിന്നാണ് കവർച്ച നടത്തിയത്. ബാഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വൈകി ഉറങ്ങാൻ കിടന്ന സവാദ് പുലർച്ചെ 5 മണിക്ക് എഴുന്നേറ്റപ്പോഴാണ് മുകളിലെ വാതിൽ തുറന്ന് കിടന്നതായും അകത്ത് മോഷ്ടാവ് കയറിയതായും തിരിച്ചറിഞ്ഞത്. രാത്രിയിൽ വാതിൽ അടച്ചതായി സവാദ് ഓർക്കുന്നില്ല. പരാതിയെ തുടർന്ന് തലശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തെളിവെടുപ്പിനായി കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |