പി.എം.എ.വൈ ഭവന പദ്ധതി നീളുന്നു
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവന പദ്ധതി ഗുണഭോക്താക്കളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം നീളുന്നു. ഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഗുണഭോക്താക്കളെ വലയ്ക്കുന്നത്.
സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിക്ക് ശ്രദ്ധ നൽകുന്നതിനാൽ പി.എം.എ.വൈ പദ്ധതിക്ക് പ്രധാന്യം നൽകുന്നില്ലെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന പദ്ധതിയിൽ നിർമ്മിക്കുന്ന ഒരു വീടിന് 4 ലക്ഷം രൂപയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും നൽകുന്നത്.
1.20 ലക്ഷം രൂപ കേന്ദ്ര - സംസ്ഥാന സർക്കാരുകളും 98,000 രൂപ ജില്ലാ പഞ്ചായത്തും 1.12 ലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്തും പദ്ധതിക്കായി വിനിയോഗിക്കും. നിർമ്മാണ പുരോഗതി അനുസരിച്ച് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഗഡുക്കളായി പണം കൈമാറും. ജില്ലയിൽ നിർമ്മാണം ആരംഭിച്ച വീടുകളിൽ ഇതുവരെ 17 എണ്ണം മാത്രമാണ് പൂർത്തിയായത്. ബാക്കി നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലെത്തി നിൽക്കുന്നു.
കേന്ദ്ര സർക്കാർ വിഹിതത്തിൽ ഒന്നാം ഗഡു മിക്കവർക്കും ലഭിച്ചെങ്കിലും വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് രണ്ടും മൂന്നും ഗഡുക്കൾ ലഭിച്ചത്. കേന്ദ്ര വിഹിതമായി ലഭിക്കുന്ന 72,000 രൂപ കൂടി ചേർത്താണ് സംസ്ഥാന സർക്കാർ 1.20 ലക്ഷം രൂപ ഗുണഭോക്താവിന് നൽകുന്നത്.
ചവറ ബ്ളോക്ക് പഞ്ചായത്തിൽ 53 വീടുകൾ ലഭിച്ചതിൽ കേന്ദ്ര - സംസ്ഥാന വിഹിതത്തിൽ ഒന്നാം ഗഡു എല്ലാവർക്കും ലഭിച്ചു. രണ്ടാം ഗഡു 24 പേർക്കും മൂന്നാം ഗഡു 5 പേർക്കും മാത്രമാണ് ലഭിച്ചത്. 28 പേർ രണ്ടാം ഗഡുവിനും 47 പേർ മൂന്നാം ഗഡുവിനായും കാത്തിരിപ്പ് തുടരുന്നു.
സന്തോഷ് തൂപ്പാശേരിൽ
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജില്ലയിൽ തിരഞ്ഞെടുത്ത വീടുകൾ - 1172
പൂർത്തിയായ വീടുകൾ - 17
അവശേഷിക്കുന്നത് - 1155
ആദ്യഗഡു ലഭിച്ചവർ - 977
രണ്ട് ഗഡു - 237
മൂന്ന് ഗഡു - 9
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |