തിരുവനന്തപുരം: സി.പി.എം നേതാക്കൾ ആർ.എസ്.എസിന്റെ എട്ട് പരിപാടികളിൽ പങ്കെടുത്തതിന്റെ വിശദാംശങ്ങൾ കൈയിലുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.എസിന്റെ പോഷകസംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രിയായിരിക്കെ കെ.കെ. ശൈലജ അഹമ്മദാബാദിൽ പോയത്.
ആർ.എസ്.എസിന്റെ ഒരു പരിപാടിയിലും താൻ പങ്കെടുത്തില്ലെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
പ്രതിപക്ഷനേതാവായിരുന്നപ്പോൾ വിവേകാനന്ദ പഠനകേന്ദ്രത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത വി.എസ്. അച്യുതാനന്ദനോടാണ് പഠിക്കാനാണോ പഠിപ്പിക്കാനാണോ പോയതെന്ന് എം.എ. ബേബി ചോദിക്കേണ്ടത്. ആർ.എസ്.എസിനെതിരെ ആയിരം വട്ടം പറയുമ്പോൾ അഞ്ച് വരി പോലും എൽ.ഡി.എഫിനെതിരെ താൻ പറയുന്നില്ലെന്നാണ് ബേബിയുടെ പരാതി. പിണറായി സർക്കാരിനെതിരെ ഒരുപാട് കാര്യങ്ങൾ പറയണമെന്ന് ബേബിക്ക് ആഗ്രഹമുണ്ട്. പക്ഷേ സായിപ്പിനെ കാണുമ്പോൾ അദ്ദേഹം കവാത്ത് മറക്കും. ഹിപ്പോക്രസിയാണ് ബേബി കാട്ടുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവ് പറയണമെന്നാണാഗ്രഹം.
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന് ഗോൾവാൾക്കറിന്റെ വിചാരധാര എന്ന പുസ്തകവുമായി സാമ്യമുണ്ട്. ആർ.എസ്.എസിനെ വിമർശിക്കുന്നതിൽ സി.പി.എമ്മിന് എന്തിനാണിത്ര വിഷമം? നാവുപിഴയെന്ന് പറഞ്ഞ് സജി ചെറിയാനെ രക്ഷിക്കാൻ ശ്രമിച്ചയാളാണ് എം.എ. ബേബി. പി.ബിയംഗം നാവുപിഴയാണെന്ന് പറഞ്ഞ മന്ത്രി എന്തിനാണ് രാജിവച്ചത്? ബേബിക്കൊന്നും അവിടെയൊരു കാര്യവുമില്ല. കാര്യങ്ങൾ തീരുമാനിക്കുന്നത് വേറെയാളുകളാണ്. കേരളം മുഴുവൻ കേസ് കൊടുക്കുമെന്നാണ് സംഘപരിവാർ പറഞ്ഞിരിക്കുന്നത്. അതിനെ നിയമപരമായി നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |