കോവളം: ലോകാത്ഭുതങ്ങളിൽ ഒന്നായ 'താജ്‌മഹൽ' ബാലരാമപുരം കൈത്തറി സാരികളിലും വിരിഞ്ഞു. താജ്മഹലിന്റെ ആകർഷണീയതയ്ക്കും, ഗാംഭീര്യത്തിനും അല്പം പോലും കോട്ടം തട്ടാതെയാണ് പയറ്റുവിളയിലെ പുഷ്പാഹാന്റ് ലൂമിൽ സാരി നെയ്തെടുത്തത്.
താജ്മഹലിന് മുകളിലൂടെ പറക്കുന്ന രണ്ട് പ്രാവുകളാണ് സാരിയുടെ മാറ്റ് കൂട്ടുന്നത്. നാലിഞ്ച് വീതിയിൽ ഒർജിനൽ കസവ് സാരിയുടെ കരഭാഗത്ത് പിടിപ്പിച്ചിട്ടുണ്ട്. ഒരു വശത്തായി 6 ഇഞ്ച് കസവിൽ ടെംമ്പിൾ ഡിസൈനിംഗ് നൽകിയിട്ടുണ്ട്. സാരിയുടെ ബോഡി ഭാഗം ടിഷ്യു ഇനത്തിലാണ്. ഈ ഭാഗം തങ്കനൂലിൽ നെയ്ത ചെറു കമ്പികൾ പോലെ തോന്നിക്കും. 28 ഇഞ്ച് വീതിയിലും 15 ഇഞ്ച് പൊക്കത്തിലുമാണ് താജ് മഹലിന്റെ ചിത്രം സാരിയിൽ നെയ്തെടുത്തത്. കരയ്ക്കും ചുറ്റും 28 ചുട്ടികളും സാരിയുടെ അഴക് വർദ്ധിപ്പിക്കുന്നു.
കൈത്തറിയിൽ ദേശീയ അവാർഡ് ജേതാവായിരുന്ന പയറ്റുവിള തങ്കപ്പൻ പണിക്കരുടെ പിൻ തലമുറക്കാരാണ് 23 ദിവസത്തെ സൂക്ഷ്മ പ്രയത്നത്തിൽ താജ്മഹൽ സാരി നെയ്തെടുത്തത്. അടുത്തിടെ ഇവിടെ നെയ്ത കലാകേളി സാരി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ അടുത്തിടെ ഐശ്വര്യ റോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് സാരി, ഷാൾ എന്നിവ ഇവിടെ നിന്നും നെയ്ത് നൽകിയിരുന്നു.
സാരിയുടെ പ്രത്യേകത
കഴിഞ്ഞ ബക്രീദ് ദിനത്തിൽ സാരി നെയ്ത് തീർക്കാൻ ഉദ്ദേശിച്ചെങ്കിലും രണ്ട് നാൾ കൂടി വേണ്ടി വന്നു. 48 ഇഞ്ച് വീതിയിലും ആറര മീറ്റർ നീളത്തിലും ബ്ലൗസ് ഉൾപ്പെടെയാണ് സാരിയുടെ രൂപകല്പന. നൂറ് ശതമാനം അസൽ കസവും കോട്ടണും ചേർന്ന ടിഷ്യു സാരിക്ക് ഭാരം വളരെ കുറവാണ്. വളരെ സൂക്ഷ്മതയോടെയാണ് കസവ് നൂലിൽ താജ് മഹലിന്റെ 11 ഓളം സ്തൂപങ്ങൾ പൂർത്തിയാക്കിയത്. ഇതാണ് നെയ്ത് പൂർത്തിയാക്കാൻ കാലതാമസം നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |