വിതുര: തിരുവനന്തപുരം- പൊൻമുടി സംസ്ഥാനപാതയിൽ അപകടങ്ങൾക്ക് അറുതിയില്ല. നെടുമങ്ങാട് മുതൽ വിതുര വരെയുള്ള ഭാഗത്താണ് അപകടങ്ങളും അപകടമരണങ്ങളും പെരുകുന്നത്. മൂന്ന് വർഷത്തിനിടയിൽ നെടുമങ്ങാട് വിതുര റോഡിൽ നടന്ന അപകടങ്ങളിൽ പത്ത് പേർ മരിച്ചിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. മരിച്ചവരിൽ കൂടുതലും യുവാക്കളാണ്. അമിതവേഗവും അശ്രദ്ധയുമാണ് ഇവിടെ നടന്ന മിക്ക അപകടങ്ങളുടെയും കാരണമെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്.
തിരക്കേറിയ റോഡിൽ ഡ്രൈവിംഗ് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത്. ഹൈവേ പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും അമിതവേഗക്കാരെ പിടികൂടാറില്ലെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചിലയിടത്ത് ഗട്ടറുകൾ നിറഞ്ഞതും കൈയേറ്റം കാരണം ചില ഭാഗത്ത് വീതി ഗണ്യമായി കുറഞ്ഞതും വാഹനയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. അമിതവേഗതയിൽ പായുന്ന ടിപ്പർലോറികളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പരാതിപറഞ്ഞിട്ടും...
ഓടകൾ ഇല്ലാത്തതുമൂലം പാർശ്വഭാഗങ്ങൾ ഇടിഞ്ഞ് വീതി ഗണ്യമായി കുറഞ്ഞ മേഖലകളും അനവധി. ഈ റോഡിലെ അപകടങ്ങളും അപകടമരണങ്ങളും ചൂണ്ടിക്കാട്ടി അടുത്തിടെ വിതുര, തൊളിക്കോട് പൗരസമിതികൾ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ചുള്ളിമാനൂർ പൊൻമുടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മിക്ക ഭാഗത്തും കലുങ്കുകൾ നിർമ്മിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചു. ഇതുമൂലം അപകടങ്ങളും യാത്രാതടസവും നേരിടുന്നുണ്ട്. നെടുമങ്ങാട്-കരുപ്പൂര് വിതുര റോഡിലും അപകടങ്ങൾ പതിവാണ്. കഴിഞ്ഞദിവസം കരുപ്പൂര് കോട്ടപ്പുറത്തുവച്ചുണ്ടായ ബൈക്കപകടത്തിൽ വിതുര ആനപ്പാറ വലിയമണലി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.
ഭീഷണിയായി ബൈക്ക് റേസിംഗ്
ഈ റോഡിൽ ബൈക്ക് റേസിംഗ് സംഘം സജീവമായത് അപകട ഭീഷണിയുയർത്തുകയാണ്. ഇതുസംബന്ധിച്ച് നാട്ടുകാർ നിരവധി തവണ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. റേസിംഗിനിടയിൽ ബൈക്കുകൾ മറിഞ്ഞ് അനവധി യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും മറ്റും കഞ്ചാവ് കടത്തുന്ന സംഘങ്ങളും ഇരുചക്രവാഹനങ്ങളിൽചീറിപ്പാഞ്ഞുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ കാൽനടയാത്രികരെ ഇടിച്ചിട്ട സംഭവങ്ങളുമുണ്ട്. അമിതവേഗംമൂലം ടൂറിസ്റ്റുകളും ബുദ്ധിമുട്ടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |