ഗുരുവായൂരിലെ ലോഡ്ജിൽ നിന്ന്, ഒപ്പമുണ്ടായിരുന്നത് മാതാപിതാക്കൾ
പാലക്കാട്/ ഗുരുവായൂർ: പോക്‌സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പാലക്കാട് നിന്നും ചെറിയച്ഛനായ പ്രതിയും മാതാപിതാക്കളും ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയ ഇരയായ പതിനൊന്നുകാരിയെ ഗുരുവായൂരിലെ ലോഡ‌്ജിൽ നിന്നും പൊലീസ് കണ്ടെത്തി. ഞായറാഴ്ച വൈകിട്ടാണ് കുട്ടിയെ കാറിലും ബൈക്കിലുമെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
പാലക്കാട് നിന്നുള്ള പ്രത്യേക അന്വേഷണസംഘം പടിഞ്ഞാറെ നടയിലെ ലോഡ്ജിൽ നിന്ന് ഇന്നലെ ഉച്ചതിരിഞ്ഞാണ് മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ കേസിൽ മാതാപിതാക്കളും പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ചെറിയച്ഛനും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറുപേരെ തിങ്കളാഴ്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മാതാപിതാക്കൾക്കൊപ്പം കുട്ടി ഉണ്ടെന്ന് വ്യക്തമായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ളേറ്റ് തുണി ഉപയോഗിച്ച് മറച്ചിരുന്നു. ബൈക്കിന്റെ നമ്പർ പ്ളേറ്റും വ്യാജമായിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ പിതാവിന്റെ ഇളയ സഹോദരനാണ് പീഡിപ്പിച്ചത്. സംഭവശേഷം മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച മുത്തശ്ശിയെ മർദ്ദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിദ്ധ്യത്തിലാണെന്ന് മുത്തശ്ശി മൊഴി നൽകിയിരുന്നു. അമ്മയെയും പ്രതിയേയും കണ്ടയുടൻ കുട്ടി മുറിയിലൊളിച്ചെങ്കിലും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
ഈമാസം 16നാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വിചാരണയ്ക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തെയും പലതവണ ശ്രമിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാൻ താത്പര്യമില്ലാതിരുന്ന പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണ് കോടതി ഏൽപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |