തൃശൂർ: ഒരു പതിറ്റാണ്ടോളം ഫുട്ബാൾ മൈതാനത്ത് പ്രതിരോധ നിരയിലെ വൻമതിലായിരുന്ന സി.കെ. ലാസറിന് കായിക കേരളത്തിന്റെ ശ്രദ്ധാഞ്ജലി. രാജ്യത്തിനു വേണ്ടിയും കേരളത്തിനും ഗോവയ്ക്കും വാസ്‌കോ ക്ലബ്ബിനായും ബൂട്ടണിഞ്ഞ തൃശൂർ നടത്തറ കാച്ചേരിയിൽ സി.കെ. ലാസർ (83) തിങ്കളാഴ്ചയാണ് അന്തരിച്ചത്. പ്രിയതാരത്തിന് അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന് പേർ എത്തിയിരുന്നു.
പന്ത്രണ്ടാം വയസിൽ ഫുട്‌ബാൾ കളി തുടങ്ങിയ ലാസർ, ജില്ലാ സ്‌കൂൾ ടീമിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ സംസ്ഥാന ജൂനിയർ ടീമിലെത്തി. 1958ൽ ഡൽഹിയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ടീമിനു വേണ്ടി കളിച്ചു.
1963ൽ സംസ്ഥാന സീനിയർ ടീം അംഗമായി. സൈമൺ സുന്ദർരാജിന്റെ ശിക്ഷണത്തിൽ മികവു തെളിയിച്ച ലാസർ ചുരുങ്ങിയ സമയത്തിനുള്ളിൽ ദേശീയ ശ്രദ്ധപിടിച്ചു പറ്റി. അക്കാലത്തു രാജ്യത്തെ ഒന്നാം നമ്പർ ടീമായിരുന്ന വാസ്‌കോ ഗോവയിലെത്തിയത് 1964ലാണ്. ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയായ തൃശൂർ പൂങ്കുന്നം സ്വദേശി പറക്കോട്ട് വാസുമേനോന്റെ നേതൃമികവിൽ വാസ്‌കോ ഗോവ കിരീടങ്ങൾ ഒന്നൊന്നായി നേടിയപ്പോൾ പ്രതിരോധ നിരയിൽ സി.കെ. ലാസറിനെ കൂടാതെ ടി.കെ. ചാത്തുണ്ണി, ചാലക്കുടി രാമകൃഷ്ണൻ, പി.ജെ. റഫേൽ എന്നീ മലയാളികളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഇക്കാലയളവിൽ വാസ്‌കോയുടെ ഷെൽഫിലേക്ക് നിരവധി കിരീടങ്ങൾ എത്തി.
ഡ്യുറാൻഡ് കപ്പ്, റോയ്‌സ് കപ്പ് കിരീടനേട്ടങ്ങളിൽ ലാസറിന്റെ പങ്ക് ഏറെയായിരുന്നു. ഗോവയ്ക്കായി സന്തോഷ് ട്രോഫിയും കളിച്ചു. വാസ്‌കോയുടെ ക്യാപ്ടനായും ലാസർ കളംനിറഞ്ഞു. 1969ലാണ് ഇന്ത്യൻ ജഴ്‌സി ആദ്യമായി അണിഞ്ഞത്. റഷ്യൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിനിടയിലായിരുന്നു ഈ നേട്ടം. 1971ൽ കളിക്കളം വിട്ട ശേഷം ഗൾഫിലേക്ക് പോയി. കാച്ചേരി മഡോണ നഗർ സെന്റ് മേരീസ് പള്ളിയിൽ ലാസറിന്റെ സംസ്‌കാരം നടത്തി.
കച്ചേരി ആലപ്പാട്ട് ചൊവ്വൂക്കാരൻ കുടുംബാംഗമാണ്, ഭാര്യ: തേറാട്ടിൽ പൈങ്കൻ കുടുംബാംഗം സുശീല ലാസർ. മക്കൾ: കിരൺ സി. ലാസർ (കോർപറേഷൻ മുൻ കൗൺസിലർ), രഞ്ജു സി. ലാസർ, വിനു സി. ലാസർ (ഇരുവരും ബിസിനസ്). മരുമക്കൾ: എലിസബത്ത്, ലിറ്റ, ഗാനമോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |