ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ജയം
ജസ്പ്രീത് ബുംറയ്ക്ക് ആറ് വിക്കറ്റ്
ഇംഗ്ലണ്ട് 110ന് ഓൾഔട്ട്
ഓവൽ: ആറ് വിക്കറ്റുമായി നിറഞ്ഞാടിയ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസാക്രമണത്തിന് മുന്നിൽ തരിപ്പണമായിപ്പോയ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 18.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടൻ രോഹിത് ശർമ്മ (പുറത്താകാതെ 58 പന്തിൽ 76) അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ചേസിംഗ് ഈസിയാക്കി. ഏറെക്കാലത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശിഖർ ധവാൻ (31) ക്യാപ്ടനൊപ്പം ഇന്ത്യയുടെ പത്തരമാറ്റ് വിജയം ഉറപ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ നാലാം പന്തിൽ ജേസൺ റോയ്‌യുടെ (0) കുറ്റി തെറിപ്പിച്ച് ബുംറ വിക്കറ്റ് വേട്ട തുടങ്ങി. ഒരു പന്തിന്റെ ഇടവേളയിൽ വിശ്വസ്തനായ ജോറൂട്ടിനെ (0) റിഷഭ് പന്തിന്റെ കൈയിൽ എത്തിച്ച ബുംറയുടെ ഇരട്ട പ്രഹരം. അപകടകാരിയായ ബെൻ സ്റ്റോക്ക് (0) അടുത്ത ഓവറിൽ ഷമിക്ക് ഇരയായി പന്തിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോ 7/3 എന്ന നിലയിലായി ഇംഗ്ലണ്ട്.വമ്പനടിക്കാരായ ജോണി ബെയർസ്റ്റോയേയും (7), ലിയാം ലിവിംഗ്സ്റ്റണേയും (0) ബുംറ വലിയ താമസമില്ലാതെ മടക്കിയതോടെ 26/5 എന്ന നിലയിലായി 400 റൺസ് നേടിയാലും അദ്ഭുതപ്പെടാനില്ലെന്ന് മൈക്കേൽ വോൺ പറഞ്ഞ ഇംഗ്ലണ്ട്. ആറാം വിക്കറ്റിൽ മോയിൻ അലിയും ബട്ട്ലറും, 9-ാം വിക്കറ്റിൽ ഡേവിഡ് വില്ലിയും- ബ്രൈഡൺ കാർസും അല്പനേരം പിടിച്ചു നിന്നതുകൊണ്ടാണ് ഇംഗ്ലീഷ് സ്കോർ 100 കടന്നത്.
ക്യാപ്ടൻ ജോസ് ബട്ട്ലറാണ് (30) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ഡേവിഡ് വില്ലി (21), മോയിൻ അലി (14), കാർസ് (15) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ഷമി മൂന്നും പ്രസിദ്ധ് ഒരു വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |