കൊച്ചി: ഒരുവർഷം മുമ്പ് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം തകർന്നത് തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ട നിരാശയാണ് സുഹൃത്തിനെ ആക്രമിച്ച് ആത്മഹത്യ ചെയ്യാൻ തോപ്പുംപടി പള്ളിച്ചാൽ റോഡ് കൂട്ടുങ്കൽ ക്രിസ്റ്റഫർ ക്രൂസിനെ (25) പ്രേരിപ്പിച്ചതെന്ന് പൊലീസ്.
ഫേസ്ബുക്കിലൂടെയാണ് ആലുവ സ്വദേശിയായ സച്ചിൻ ഷാജിയുമായി (20) ക്രിസ്റ്റഫർ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒരുവർഷം നീണ്ട ഗാഢമായ സൗഹൃദം ഇടയ്ക്ക് മുറിഞ്ഞു. സൗഹൃദം വീണ്ടെടുക്കാൻ ക്രിസ്റ്റഫർ ശ്രമിച്ചെങ്കിലും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ സച്ചിൻ ക്രിസ്റ്റഫറിനെ ബ്ലോക്ക് ചെയ്തു. എസ്.എം.എസ് അയച്ചാണ് സച്ചിനെ കലൂരിലേയ്ക്ക് ക്രിസ്റ്റഫർ വിളിച്ചുവരുത്തിയതെന്ന് പൊലീസ് കണ്ടെത്തി. അരമണിക്കൂർ ഇരുവരും സംസാരിച്ചു. സൗഹൃദം തുടരില്ലെന്ന് സച്ചിൻ അറിയിച്ചതോടെ ക്രിസ്റ്റഫർ കുത്തുകയായിരുന്നു. ബാഗിൽ കത്തിയും മുളകുപൊടിയുമായാണ് ക്രിസ്റ്റഫർ എത്തിയത്. കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കുത്തിയെങ്കിലും സച്ചിൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് ക്രിസ്റ്റഫർ സ്വയം കഴുത്ത് മുറിച്ചു. സച്ചിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ട് 5.30നാണ് കലൂർ മാർക്കറ്റിന് മുമ്പിൽ ക്രിസ്റ്റഫർ ജീവനൊടുക്കിയത്. സംസ്‌കാരം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ ഇന്നലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |