കണ്ണൂർ: വ്യാജക്കള്ള് തടയാൻ, പാലക്കാട്ടെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുന്നു.
പാലക്കാട് ജില്ലയിലെ പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, നല്ലേപ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന കള്ള് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകാൻ ആയിരത്തോളം വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പലതും ചില താവളങ്ങളിൽ വച്ച് മാരക ലഹരി വസ്തുക്കൾ ചേർത്ത് കള്ളിന് വീര്യം കൂട്ടി അളവിൽ വർദ്ധന വരുത്തുന്നുണ്ട്. ഏജന്റുമാർ ഉണ്ടാക്കി നൽകുന്ന വ്യാജ കള്ളും കയറ്റി വിടുന്നെന്ന ആക്ഷേപവും ശക്തമാണ്. യാത്ര നിരീക്ഷിക്കുന്നതോടെ മറ്റുകേന്ദ്രങ്ങളിലേക്ക് വാഹനങ്ങൾ വഴി മാറുന്നതും രഹസ്യ കേന്ദ്രങ്ങളിൽ വിശ്രമിക്കുന്നതും തിരിച്ചറിയാനാവും.
കള്ളിലെ മായവും ഉത്പാദനത്തിലെ കുറവും ഷാപ്പുകളുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ചെത്ത് ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് തിരിയുകയും ചെയ്തു.
ബോർഡുണ്ട് ;
പ്രവർത്തനമില്ല
കള്ളിന്റെ ഉത്പാദനവും വില്പനയും നിയന്ത്രിക്കുന്നതിന് രണ്ടുവർഷം മുമ്പ് കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിച്ചിരുന്നു. പ്രവർത്തനം തുടങ്ങിയിട്ടില്ല. ഉത്പാദനം കൂടിയ ഇടങ്ങളിൽ നിന്നും കള്ള് സംഭരിച്ച് മറ്റ് സ്ഥലങ്ങളിലേക്കെത്തിക്കാനും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയൊരുക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉറപ്പുനൽകിയതുമാണ്. പക്ഷെ കാര്യമായ നടപടികൾ ഉണ്ടായില്ല.
സംസ്ഥാനത്തെ
കള്ള് ഷാപ്പുകൾ:
4500
പാലക്കാട് ചെത്തുന്ന
തെങ്ങുകൾ:
30000
ദിവസവും
കയറ്റിവിടുന്ന കള്ള്:
3.5 ലക്ഷം ലിറ്റർ
സംസ്ഥാനത്ത്
ദിനംപ്രതി വില്പന:
4 ലക്ഷം ലിറ്റർ
`ജി.പി.എസ് ഏർപ്പെടുന്നതോടെ വ്യാജന്മാരെ കണ്ടെത്താൻ കഴിയും. ഗുണനിലവാരം ഉറപ്പ് വരുത്തുന്നതോടൊപ്പം കള്ള് വ്യവസായത്തിന് വൈവിദ്ധ്യവത്കരണത്തിന്റെ പുതുവഴികൾ തുറന്നു കൊടുക്കാനും കഴിയണം .'
-വി.കെ. അജിത് ബാബു,
ജനറൽ സെക്രട്ടറി, സംസ്ഥാന ടോഡി
ഷോപ്പ് ലൈസൻസി അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |