ഉച്ചഭക്ഷണ ഫണ്ട് ഒന്നിനും തികയുന്നില്ല
ആലപ്പുഴ: സ്കൂളുകളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ അദ്ധ്യാപകർ പെടാപ്പാട് പെടുന്നു. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശുപാർശ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ഫണ്ട് അപര്യാപ്തമെന്ന പ്രഥമാദ്ധ്യാപകരുടെ നിരന്തര പരാതികളെ തുടർന്ന് നിലവിലെ സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിൽ തന്നെ വിദ്യാഭ്യാസ വകുപ്പ് ശുപാർശ സമർപ്പിച്ചതാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിദ്യാർത്ഥികൾ സ്കൂളിൽ എത്താതിരുന്നതിനാൽ പ്രതിസന്ധിയുണ്ടായില്ല. എന്നാൽ നിലവിൽ സ്ഥിതി വ്യത്യസ്തമാണ്. പലവ്യഞ്ജനങ്ങൾക്കും പാചകവാതകത്തിനും പാലിനും മുട്ടയ്ക്കുമടക്കം വില വർദ്ധിച്ച സാഹചര്യത്തിൽ അനുവദിച്ചുകൊണ്ടിരിക്കുന്ന ഫണ്ടിൽ എല്ലാം തയ്യാറാക്കുന്നത് വെല്ലുവിളിയാണ്.
ഉത്തരവ് പാലിക്കാൻ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് പല അദ്ധ്യാപകരും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പി.ടി.എയുടെ കീഴിൽ ഉച്ചഭക്ഷണ സമിതികൾ നന്നായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ സ്പോൺസർമാരെയും മറ്റും കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം സ്കൂളുകളിലും പണം കണ്ടെത്തേണ്ടത് പ്രഥമാദ്ധ്യാപകരുടെ ബാദ്ധ്യതയാണ്.
എട്ട് രൂപയ്ക്ക് ഊണും
മുട്ടയും പാലും !
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരാൾക്ക് ഒരു ദിവസം എട്ട് രൂപയാണ് ഉച്ചഭക്ഷണ ഫണ്ട് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്ക് ലഭിക്കുന്ന 40 രൂപയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും, ഒരു മുട്ടയും നൽകണം. അരി സപ്ലൈകോ വഴി അനുവദിക്കുന്നുണ്ട്. എന്നാലിത് സ്കൂളിലെത്തിക്കാനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും അദ്ധ്യാപകർ കണ്ടെത്തണം. ചോറിനൊപ്പം ഒഴിച്ചുകറിയും തോരനുമാണ് നൽകുന്നത്. പച്ചക്കറിയുടെയും പാചകവാതകത്തിന്റെയും വില വർദ്ധിച്ചുകൊണ്ടേയിരിക്കുമ്പോൾ, പാലും മുട്ടയും മെനുവിൽ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയിലാണ് പല പ്രഥമാദ്ധ്യാപകരും.
കുട്ടികളും ഫണ്ടും
150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് : ഒരാൾക്ക് 8 രൂപ
151 മുതൽ 500 കുട്ടികൾ : ഒരാൾക്ക് 7 രൂപ
500ന് മുകളിൽ : 6 രൂപ
വിലവർദ്ധനവ് മൂലമാണ് വരവിന് അനുസൃമായി ചെലവ് നടത്താൻ സാധിക്കാത്തത്. മെനുവിനുള്ള ഫണ്ട് പ്രാബല്യത്തിലായ ശേഷം ഇരട്ടിയിലധികം വിലവർദ്ധനവാണ് സാധനങ്ങൾക്കും പാചകവാതകത്തിനുമുണ്ടായത്
- പ്രഥമാദ്ധ്യാപകർ
ഫണ്ട് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. അതിന്മേൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. യാതൊരു കാരണവശാലും ഭക്ഷണ മെനു വെട്ടിക്കുറയ്ക്കാൻ പാടില്ല
- എ.കെ.പ്രസന്നൻ, ജില്ലാ കോർഡിനേറ്റർ, വിദ്യാകിരണം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |