ഡി.എൻ.എ ഫലം കാത്ത് പൊലീസ്
വിഴിഞ്ഞം: ആഴിമലയിൽ പെൺസുഹൃത്തിന്റെ സഹോദരന്റെ മർദ്ദനമേറ്റശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് കുളച്ചലിന് സമീപം കരയ്‌ക്കടിഞ്ഞു. നിദ്രവിള ഇരയിമ്മൻതുറ കടൽത്തീരത്ത് ഇന്നലെ പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിരണിന്റെ പിതാവും ബന്ധുക്കളുമെത്തി മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനയ‌്ക്ക് ശേഷമേ വിട്ടുനൽകൂവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വലതുകൈയിൽ യുവാവ് കെട്ടിയിരുന്ന വെളുത്തചരടും കാലിലെ വിരലുകളുടെ വ്യത്യാസവും കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ മൃതദേഹത്തിൽ വസ്ത്രങ്ങളില്ലാതിരുന്നതും കാലപ്പഴക്കവുമാണ് കിരൺ തന്നെയാണെന്ന് വ്യക്തമായി ഉറപ്പിക്കാൻ തടസമായത്. കഴിഞ്ഞ ശനിയാഴ്ച കിരണിനെ കാണാതാകുമ്പോൾ വെള്ള പാന്റും കറുത്ത ഷർട്ടുമായിരുന്നു വേഷം. കിരൺ കടൽക്കര ലക്ഷ്യമാക്കി ഓടുന്നതായി പൊലീസ് കണ്ടെത്തിയ സി.സി ടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമായിരുന്നു.
ഒരാഴ്ച മുമ്പ് കോഴിക്കോട് ബേപ്പൂർ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് കടലിൽ കാണാതായവരെ കണ്ടെത്താനാകാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് ഡി.എൻ.എ പരിശോധനാഫലം കൂടി വന്നശേഷം മൃതദേഹം കൈമാറാമെന്ന് പൊലീസ് തീരുമാനിച്ചത്. കുളച്ചൽ പൊലീസ് അറിയിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസും കിരണിന്റെ പിതാവ് മധുവും ബന്ധുക്കളും തമിഴ്നാട്ടിലെത്തിയത്. മൃതദേഹം കണ്ടെത്തിയതിനാൽ ആഴിമല മേഖലയിൽ നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |