SignIn
Kerala Kaumudi Online
Friday, 26 April 2024 12.32 AM IST

നേരംപോക്ക് ഹരമായി, വീട് നിറഞ്ഞ് വർണക്കുപ്പികൾ

fg

കൊച്ചി: കൊവിഡ് ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയൊരു നേരംപോക്ക് ഹരമായി മാറിയതോടെ റിട്ട. കോളേജ് അദ്ധ്യാപകന്റെ നോൺസ്റ്റോപ്പ് 'ബോട്ടിൽ ആർട്ടിൽ' വിരിഞ്ഞത് 3,200 വ‌ർണ്ണ വിസ്മയങ്ങൾ. കോതമംഗലം എം.എ കോളേജിൽ കൊമേഴ്സ് അദ്ധ്യാപകനായിരുന്ന പിണ്ടിമന മുത്തംകുഴി മാലിയിൽ റെജി ജോസഫ് ആണ് ബോട്ടിൽ ആർട്ടിൽ കരവിരുത് തീർക്കുന്നത്. ജീവിതത്തിൽ ആദ്യമായി പെയിന്റും ബ്രഷും കൈകൊണ്ട് തൊട്ടത് ലോക്ക്ഡൗൺ കാലത്താണ്, അതും ദന്തഡോക്ടറായ മകൾ സാൻസറയുടെ നിർബന്ധത്തിന് വഴങ്ങി.

കൊവിഡ് കാലത്ത് മുതിർന്ന പൗരന്മാർ പുറത്തിറങ്ങി നടക്കരുതെന്ന് സർക്കാർ വിലക്കിയിട്ടും 65കാരനായ റെജി ജോസഫിന് വീട്ടിൽ അടങ്ങിയിരിക്കാനായില്ല. പിണ്ടിമന പ്രദേശത്ത് സുലഭമായ പഴവർഗങ്ങൾ ശേഖരിച്ച് വൈനും അച്ചാറുമൊക്കെ ഉണ്ടാക്കി അതിഥികളെ സത്കരിക്കുന്നത് റെജിയുടെ വിശ്രമകാല വിനോദമാണ്. കൊവിഡ് കാലത്തെ ഇത്തരം ഊരുചുറ്റൽ വിനോദത്തിന് കടിഞ്ഞാണിടാൻ മകൾ കണ്ടുപിടിച്ച സൂത്രപ്പണിയായിരുന്നു ബോട്ടിൽ ആർട്ട്. രണ്ടുമൂന്ന് ബിയർ കുപ്പിയിൽ പെയിന്റ് ചെയ്ത് പിതാവിനെ കാണിച്ചു. എങ്കിൽ അങ്ങനെതന്നെ എന്ന് തീരുമാനിച്ച് പെയിന്ററായി. അടുത്തുള്ള ബാർ ഹോട്ടലിൽ നിന്നുൾപ്പെടെ പരമാവധി കുപ്പികൾ ശേഖരിച്ചു. അല്പം ബുദ്ധിമുട്ടിയെങ്കിലും ഓൺലൈനിലൂടെ പെയിന്റ്, പശ, ബ്രഷ് തുടങ്ങിയ അനുസാരികളും സംഘടിപ്പിച്ചു. അന്നുതുടങ്ങിയ ചിത്രപ്പണി ഇന്നും തുടരുകയാണ്. പെയിന്റ് ചെയ്ത വർണ്ണക്കുപ്പികൾ സൂക്ഷിക്കാനുള്ള അലമാരയ്ക്ക് മാത്രമായി 1 ലക്ഷം രൂപയും ചായം വാങ്ങാൻ 40,000 രൂപയും ചെലവഴിച്ചു. 3000 കുപ്പിയാകുമ്പോൾ പരിപാടി നിറുത്താനായിരുന്നു ലക്ഷ്യം. പക്ഷേ 3200 കവിഞ്ഞ് അപായ ചങ്ങലവലിച്ചിട്ടും വണ്ടിനിന്നില്ല. ഇനി 4000 ൽ നിറുത്താമെന്നാണ് പ്രതീക്ഷയെങ്കിലും നിൽക്കുന്നകാര്യം കണ്ടറിയണമെന്നാണ് ചിത്രകാരന്റെ ആത്മഗതം.

വീട്ടിലെ കിടപ്പുമുറിയും കാർപോർച്ചും മുതൽ ഒന്നാംനിലയുടെ ചുമരിൽവരെ വർണ്ണകുപ്പികൾ നിറഞ്ഞതുകൊണ്ട് ചാച്ചൻ പണി നിറുത്തിക്കൊള്ളാൻ മകളുടെ മുന്നറിയിപ്പും വന്നിട്ടുണ്ട്. ഇതുവരെ സൃഷ്ടിച്ചതിൽ ഏതാണ്ട് 3000 വർണ്ണങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ആവർത്തിച്ചത് കോൺഗ്രസ് പതാകയുടെ മൂവർണ്ണം മാത്രം. അതാകട്ടെ കോൺഗ്രസിനോടുള്ള പ്രേമം കൊണ്ടല്ല, ഭാര്യ സഹോദരനും മൂവാറ്രുപുഴ എം.എൽ.എയുമായ ഡോ. മാത്യു കുഴൽനാടന്റെ ആവശ്യപ്രകാരം വരച്ചതാണ്. അതിൽ ഏറെയും എം.എൽ.എ കൊണ്ടുപോവുകയും ചെയ്തു. റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷൈബി എബ്രാഹാമാണ് ഭാര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.