കുന്നംകുളം: ഗുരുതരമായ രോഗത്തെ തുടർന്ന് കുന്നംകുളത്തെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച വളർത്തു പൂച്ച ചത്തതിൽ ഡോക്ടറുടെ അനാസ്ഥ ആരോപിച്ച് ഉടമസ്ഥരുടെ പ്രതിഷേധം. പുന്നയൂർക്കുളം ചമ്മന്നൂർ വാഴപ്പുള്ളി വീട്ടിൽ വി.കെ.ഷെഫീർ, സുഹൃത്ത് ചെമ്മന്നൂർ പൊന്നമ്പത്തയിൽ വീട്ടിൽ മുഹമ്മദ് അഫ്താബ് എന്നിവരാണ് വെറ്ററിനറി ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുമ്പിൽ പ്ലക്കാർഡുമായി നിൽപ്പ് സമരം നടത്തിയത്.
കഴിഞ്ഞ 11ാം തീയതിയാണ് 40,000 രൂപ വില വരുന്ന പേർഷ്യൻ വിഭാഗത്തിൽപെട്ട പൂച്ചയെ ക്ഷീണത്തെ തുടർന്ന് കുന്നംകുളം വെറ്ററിനറി ആശുപത്രിയിലെത്തിച്ചത്. രാവിലെ പത്തായിട്ടും ഡോക്ടറെ കാണാത്തതിനെ തുടർന്ന് ഷഫീറും സുഹൃത്തും മാറിമാറി വിളിച്ച ശേഷം പത്തരയോടെ ആശുപത്രിയിലെത്തിയ ഡോക്ടർ പൂച്ചയെ പരിശോധിക്കാതെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇതുകണ്ട് ഇരുവരും വേഗം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പുന്നയൂർക്കുളത്തെ മൃഗാശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. അവിടെ സൗകര്യമില്ലെന്നും ദയവ് ചെയ്ത് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ഈ സൗകര്യമേ ഉള്ളൂവെന്നും പറ്റില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനുമായിരുന്നു മറുപടിയെന്ന് ഷഫീർ ആരോപിക്കുന്നു. ഏറെക്കഴിഞ്ഞാണ് പൂച്ചയെ പരിശോധിച്ചതെന്നും സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിന് പരാതി നൽകുമെന്നും ഷഫീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
പ്രതികാര ബുദ്ധിയോടെ പെരുമാറിയ ഡോക്ടർ അമിതഡോസിലുള്ള മരുന്ന് കുത്തി വച്ചത് മൂലമാണ് പൂച്ച ചാവാനിടയായത്. ഡോസ് കൂടുതലാണെന്ന് നിരവധി തവണ അറിയിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല.
ഷെഫീർ
പൂച്ചയുടെ ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |