ന്യൂഡൽഹി: ബുൾഡോസറുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നത് ഒട്ടാകെ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചാൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി എടുക്കാൻ മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രവാചക പരാമർശത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളുടെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ യു.പി സർക്കാർ നടപടി ചോദ്യം ചെയ്ത് ജം ഇയ്യത്തുൽ ഉലമ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി സ്റ്റേ ആവശ്യം തള്ളിയത്.
അതേസമയം, അനധികൃത കെട്ടിടങ്ങളും നിർമ്മാണങ്ങളും പൊളിക്കുമ്പോൾ നിയമവും ചട്ടവും പാലിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. ഏതെങ്കിലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നിയമപ്രകാരം നടപടി എടുക്കുമ്പോൾ അതിൽ നിന്ന് മുനിസിപ്പാലിറ്റികളെ വിലക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജം ഇയ്യത്തുൽ ഉലമ ഹിന്ദ് നൽകിയ ഹർജി ആഗസ്റ്റ് 10 ന് സുപ്രീം കോടതി പരിഗണിക്കും.
കലാപത്തിൽ പങ്കെടുക്കുന്നത് അനധികൃത നിർമ്മാണം പൊളിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കാരണമാകില്ലെന്ന് ഇന്നലെ വാദം തുടങ്ങിയപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. യു.പി അധികൃതർ ഒരു പ്രത്യേക സമുദായത്തിനെതിരെ നടപടിയെടുക്കുകയാണെന്ന് ജം ഇയ്യത്തുൽ ഉലമ ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചു. ഒരു കേസിൽ പ്രതിയായതു കൊണ്ട് അനധികൃത കെട്ടിടങ്ങൾ പൊളിക്കരുതെന്ന് കോടതിക്ക് ഉത്തരവിടാൻ കഴിയുമോയെന്ന് യു.പി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ചോദിച്ചു.
ഉത്തർപ്രദേശിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുന്നതായി ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി. കേസുകളിൽ പ്രതികളായവരുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും ദുഷ്യന്ത് ദാവെ വാദിച്ചു. എന്നാൽ, അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി എടുക്കുമ്പോൾ അത് തടസ്സപ്പെടുത്താൻ ജം ഇയ്യത്തുൽ ഉലമ ഹിന്ദ് പ്രോക്സി ഹർജികൾ ഫയൽ ചെയ്യുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കാൺപൂരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ച രണ്ട് കെട്ടിടങ്ങളുടെയും ഉടമകൾ തങ്ങളുടെ നിർമ്മാണം അനധികൃതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു.
പ്രയാഗ് രാജിൽ യു.പി സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ലോക്കൽ ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതെന്നും നഗരത്തെ അനധികൃത നിർമ്മാണങ്ങളിൽ നിന്ന് മോചിപ്പിക്കാനാണ് നടപടിയെന്നുമാണ് യു.പി സർക്കാരിന്റെ വാദം. നൂപുർ ശർമ്മയുടെ പരാമർശങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നുവെന്ന് യു.പി സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |