തൃപ്രയാർ : തളിക്കുളത്ത് ബാറിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ആറംഗ സംഘം അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ കണ്ടംകുളത്തി അതുൽ കെ.ടി (22), മുനയം തെക്കേത്തറ വീട്ടിൽ അമിത് ശങ്കർ (29), കാട്ടൂർ വലക്കഴ പുതുവീട്ടിൽ ധനീഷ് (33), മുനപ്പിൽ ക്ഷേത്രത്തിനടുത്ത് കൂർക്കപറമ്പിൽ വിഷ്ണു എന്ന കണ്ണൻ (24), പറയൻ വളപ്പിൽ യാസിം (23), പണിക്കർ മൂല വാത്തേഴത്ത് അജ്മൽ ജലീൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറും പ്രതികളെ സഹായിച്ച ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ കാറിലെത്തി ഇവർ നടത്തിയ ആക്രമണത്തിൽ പെരിഞ്ഞനം ചക്കരപ്പാടം തോട്ടുങ്ങൽ ബൈജുവാണ് (45) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ബാറുടമ വലപ്പാട് പണിക്കെട്ടി കൃഷ്ണരാജിന് (35) കുത്തേറ്റിരുന്നു.
പരിക്കേറ്റ തച്ചനാട് അനന്തുവിനെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബില്ലിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ അമിത്, ശ്രീരാഗ്, വിഷ്ണു എന്നിവരെ ബാറുടമ പിരിച്ചുവിട്ടിരുന്നു. ഇതിൽ പിരിച്ചുവിടപ്പെട്ട പാലക്കാട് സ്വദേശി ശ്രീരാഗ് നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
സംഭവദിവസം രാത്രി ഏഴിന് പണം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് അമിത്, വിഷ്ണു എന്നിവരുമായി ബാറിൽ തർക്കമുണ്ടായതായി പറയുന്നു. 11 ദിവസം മുൻപ് തുടങ്ങിയ ബാറാണിത്.
ബില്ലിൽ കൃത്രിമം കാട്ടി ജീവനക്കാർ തട്ടിയ ഒന്നര ലക്ഷം തിരിച്ചടക്കാത്തതിനെ ചൊല്ലി ബാറുടമയുമായി തർക്കമുണ്ടായി. ഇതേത്തുടർന്ന് ഇരുവരും കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നു. രംഗം പന്തിയല്ലെന്ന് കണ്ട് കൃഷ്ണരാജ് ബൈജുവിനെയും അനന്തുവിനെയും വിളിച്ചുവരുത്തി. തുടർന്ന് നടന്ന ആക്രമണത്തിലാണ് ബൈജു കൊല്ലപ്പെടുന്നത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ വലപ്പാട് പൊലീസ് പിടികൂടി. കഞ്ചാവ് ക്രിമിനൽ സംഘമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബൈജുവും ക്രിമിനലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ പൊഞ്ഞനത്ത് കൊണ്ടിട്ട കാർ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയ കേസിലാണ് പൊഞ്ഞനം സ്വദേശി സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |