കൊളംബോ വിമാനത്താവളത്തിൽ അപമാനിതനായി സംഘർഷങ്ങളിൽ ഒരു മരണം
കൊളംബോ:ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്ന ശ്രീലങ്കയിൽ സർവകക്ഷി സർക്കാരിന് വഴിയൊരുക്കാൻ ഇന്നലെ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രസിഡന്റ് ഗോതബയ രാജപക്സെ വിമാനത്താവളത്തിൽ യാതൊരു പരിഗണനയും കിട്ടാതെ,അപമാനിതനായി രാജ്യം വിട്ടോടി.
ഭാര്യ ലോമയ്ക്കും രണ്ട് അംഗരക്ഷകർക്കും ഒപ്പം ബുധനാഴ്ച പുലർച്ചെ സൈനിക വിമാനത്തിൽ മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്കാണ് രാജപക്സെ പോയത്. അവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന.
അതേസമയം, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് പ്രസിഡന്റിന്റെ ചുമതലകൾ രാജപക്സെ കൈമാറിയതായി പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബെയവർദ്ധന അറിയിച്ചു.
ഗോതബയയെ യാതൊരു വി.ഐ.പി പരിഗണനയും നൽകാതെ, അവജ്ഞയോടെ എല്ലാ നടപടിക്രമങ്ങൾക്കും വിധേയനാക്കിയാണ് വിമാനത്തിൽ കയറാൻ അനുവദിച്ചത്. കഴിഞ്ഞ ദിവസം സഹോദരൻ ബേസിൽ രാജപക്സെയും കുടുംബവും യു.എ.ഇയിലേക്ക് കടക്കാൻ വന്നപ്പോൾ, ഗോതബയയും വിമാനത്താവളത്തിൽ എത്തിയെന്നാണ് സൂചന. ജീവനക്കാർ തടഞ്ഞതോടെ രണ്ടുപേരും അടുത്ത ഹോട്ടലിൽ തങ്ങുകയായിരുന്നു. പലവട്ടം വീണ്ടും യു.എ.ഇയിലേക്ക് കടക്കാൻ ശ്രമിച്ചു. ഒടുവിലാണ് മാലെ യാത്ര തരമായത്.
മാലെയിലെ ശ്രീലങ്കൻ സമൂഹം ഇന്നലെ രാജപക്സെക്കെതിരെ പ്രകടനം നടത്തി.
പ്രസിഡന്റെന്ന നിലയിലുള്ള പരിരക്ഷ രാജ്യം വിടാൻ ഉതകുമെന്നതിനാലാണ് രാജി വയ്ക്കാതിരുന്നതെന്നും സിംഗപ്പൂരിൽ എത്തിയശേഷം സ്പീക്കർക്ക് രാജി അയച്ചുകൊടുക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്നലെയും തെരുവിലിറങ്ങിയ ജനം പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്റുമായ റെനിൽ വിക്രമ സിംഗെയുടെ ഓഫീസ് കൈയേറി. അക്രമാസക്തമായ ജനക്കൂട്ടവും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടിയ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തു. സർക്കാരിന്റെ രൂപവാഹിനി ചാനലും പ്രക്ഷോഭകർ കൈയേറി. ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥയും കൊളംബോ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂവും പ്രഖ്യാപിച്ചു .ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എന്തും ചെയ്യാൻ റെനിൽ സൈന്യത്തിനും പൊലീസിനും അധികാരം നൽകി. ജൂലായ് 20ന് പാർലമെന്റിൽ വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി അറിയിച്ചു.
നിഷേധിച്ച് ഇന്ത്യ
ഗോതബയ രാജപക്സയെ മാലിദ്വീപിലേക്ക് കടക്കാൻ ഇന്ത്യ സഹായിച്ചെന്ന ആരോപണങ്ങൾ നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും ശ്രീലങ്കൻ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |