കണ്ണൂർ: കേരള ക്രിക്കറ്റ് ടീം മുൻ നായകനും മികച്ച ഓപ്പണറുമായിരുന്ന ഒ.കെ. രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് തിരുവനന്തപുരം ജഗതിയിലെ മില്ലേനിയം അപ്പാർട്ട്മെന്റിലായിരുന്നു താമസം. 1968 മുതൽ 1981വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്ന രാംദാസ് രഞ്ജി ട്രോഫി ഉൾപ്പെടെ നിരവധി ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കേരള ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓപ്പണർമാരിൽ പ്രധാനിയായ രാംദാസ് 35 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 11 അർദ്ധസെഞ്ചുറി ഉൾപ്പെടെ 1647 റൺസ് നേടി.
വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചു. ബാങ്കുമായി ബന്ധപ്പെട്ട് ടൂർണമെന്റുകളിൽ പങ്കെടുത്തു. പരിശീലകനും മാനേജരുമായി. ബി.സി.സി.ഐ മാച്ച് റഫറി, കേരള ടീം സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ എന്നീ നീലകളിലും പ്രവർത്തിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.
രാംദാസിന്റെ ഭൗതികദേഹം ഇന്ന് രാവിലെ 6 മുതൽ 12.30വരെ തോട്ടട അമ്മൂപറമ്പിലെ നിർമ്മാല്യം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും. തളാപ്പിലെ അയോധ്യ തറവാട്ടംഗമായ പരേതരായ അഡ്വ. ടി.വി. കുഞ്ഞിരാമൻനായരുടെയും ഒ.കെ. കമലാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ശോഭ. മകൻ: കപിൽ രാംദാസ് (അബുദാബി). മരുമകൾ: സ്‌നേഹ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |