ന്യൂഡൽഹി: ആഭ്യന്തര കലാപം മുറുകിയ ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള 120ലധികം വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് സൗകര്യമൊരുക്കിയ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിനന്ദനം. വസുദൈവ കുടുംബകം എന്ന ഇന്ത്യൻ ദർശനം നടപ്പാക്കിയ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ശ്രീലങ്കയിൽ ക്ഷാമമുള്ളതിനാൽ ഇന്ധനം നിറയ്‌ക്കാനും ജീവനക്കാരുടെ ഡ്യൂട്ടി മാറ്റത്തിനും അന്താരാഷ്‌ട്ര വിമാനങ്ങൾ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ശ്രീലങ്കയോട് അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ ഇക്കഴിഞ്ഞ മേയ്ക്ക് ശേഷം 91 വിമാനങ്ങൾ ടെക്‌നിക്കൽ ലാൻഡിംഗ് നടത്തി. കൊച്ചിയിൽ 30 വിമാനങ്ങളുമെത്തി.
ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾക്ക് ലാൻഡിംഗ് ഫീസിൽ 25 ശതമാനം ഇളവും സിയാൽ നൽകുന്നുണ്ട്. ടെക്‌നിക്കൽ ലാൻഡിംഗിന് ഒരുലക്ഷം രൂപയാണ് വരുമാനം. കൊവിഡിലുണ്ടായ നഷ്‌ടം നികത്താനുള്ള വഴിയാണ് ശ്രീലങ്കൻ പ്രതിസന്ധിയിലൂടെ വിമാനത്താവളങ്ങൾക്ക് ലഭിച്ചത്.
തങ്ങളുടെ പതിവു ചുമതലകൾക്ക് പുറമെയാണ് ശ്രീലങ്കയിലേക്കുള്ള 120ൽ പരം വിമാനങ്ങൾക്ക് ഇരു വിമാനത്താവളങ്ങളും സാങ്കേതിക ലാൻഡിംഗ് സൗകര്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |