SignIn
Kerala Kaumudi Online
Friday, 19 April 2024 4.55 PM IST

പാറ ഉത്പന്നങ്ങൾക്ക് തീവില; നിർമ്മാണ മേഖല സ്തംഭനത്തിൽ

കൊല്ലം: പാറയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില അനിയന്ത്രിതമായി ഉയർന്നതോടെ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്. നേരത്തെയുള്ള വിലയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിന്റേതടക്കമുള്ള സർക്കാർ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർ പണി മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്.

വില വർദ്ധിച്ചതിന് പുറമേ പല പാറ ഉത്പന്നങ്ങളും കിട്ടാനില്ല. ജില്ലാ കളക്ടറും സംഘടനാ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ജൂണിൽ നടത്തിയ ചർച്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ നിലവിൽ കരാറായ പ്രവൃത്തികൾക്ക് മാത്രം 3 ലക്ഷം ക്യുബിക് അടി പാറ ഉത്പന്നങ്ങൾ വേണം. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജല അതോറിറ്റി, ദേശീയപാത, ജലസേചന വകുപ്പുകളുടെ പ്രവൃത്തികൾക്കും ലക്ഷക്കണക്കിന് ടൺ പാറ ഉത്പന്നങ്ങൾ ആവശ്യമുണ്ട്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ വിലക്കയറ്റം അടക്കമുള്ള വസ്തുതകൾ പരിഗണിക്കാതെ കരാറുകാർക്കെതിരെ ഉദ്യോഗസ്ഥർ നടപടിയും സ്വീകരിക്കും.

ഒരു വർഷമായി കുടിശിക

നേരത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാറ ഉത്പന്നങ്ങൾ എത്തിയിരുന്നെങ്കിലും ഇപ്പോൾ നിലച്ചു. ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ആയി ഉയർത്തിയതും സിമന്റ് വില കുത്തനെ ഉയർത്തിയതും കരാറുകാരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഇതിന് പുറമേ പൂർത്തിയാക്കിയ പ്രവൃത്തികളുടെ പണം നൽകാതെ സർക്കാരും വലയ്ക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ വിതരണം ചെയ്ത ഇനത്തിലെ തുക കരാറുകാർക്ക് ഒരുവർഷമായി കുടിശികയാണ്. ട്രഷറിയിൽ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറി നൽകുന്നുമില്ല.

പാറ ഉല്പന്നങ്ങളുടെ വില

ഇനം, ഒരുമാസം മുമ്പുള്ള വില, ഇപ്പോൾ (ക്യുബിക്ക് അടി)

പാറ - 22,​ 25, 36-37

മെറ്റിൽ - 40,​ 41, 48-50

എംസാൻഡ് - 58,​ 60, 70-73

പിസാൻഡ്- 75,​ 76, 88-90

പാറ ക്വാറി ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവ് പിടിച്ചുകെട്ടാൻ ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണം.

എസ്. ബൈജു,​ ജില്ലാ പ്രസിഡന്റ്

ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ


കരാറുകാർ പ്രക്ഷോഭത്തിലേക്ക്

നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് സർക്കാർ കരാറുകാർ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ജൂലായ് 26 രാവിലെ 10 മുതൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹവും 27ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും.
വിലക്കയറ്റത്തിന് ശാശ്വത പരിഹാരമായി എല്ലാ കരാറുകളിലും വിലവ്യതിയാന വ്യവസ്ഥകൾ ഉൾപ്പെടുത്തുക,​ 2021ലെ ഡി.എസ്.ആർ നടപ്പാക്കുക, ജി.എസ്.ടി വിഹിതം പൂർണമായും കരാറുകാർക്ക് നൽകുക, അഞ്ച് ലക്ഷം രൂപവരെയുള്ള പ്രവർത്തികൾക്ക് ഇ- ടെണ്ടർ ഒഴിവാക്കുക. പൊതുമരാമത്ത് വകുപ്പ് മാനുവലിലെയും കരാർ വ്യവസ്ഥകളിലെയും അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രക്ഷോഭം വിജയിപ്പിക്കാൻ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ദിലീപ് കുമാർ, സുനിൽ ദത്തു, എൻ.ടി. പ്രദീപ്, സലിം, ഗോപി, ഷിബി, വെളിയം സുരേഷ്, അനീഷ്, രാമൻപിള്ള, അനിൽകുമാർ, സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.