കോട്ടയം. ഓരോ കർക്കടകവും ഭക്തിയുടേയും തീർത്ഥാടനത്തിന്റെയും പുണ്യമാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും രാമകഥകളുടെ ശീലുകൾ ഉയരുന്ന ധന്യമാസം. അതോടൊപ്പം കനത്തമഴയിൽ ഭൂമി തണുക്കുന്ന ദിനങ്ങളും. തോരാമഴയിൽ ജോലിയില്ലാതെ വീട്ടിലിരിക്കുന്ന നാളുകൾ പണ്ട് പഞ്ഞകർക്കടകമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം മഴയും വെയിലും മാറി മാറി കളിക്കുന്ന ഇക്കാലത്ത് പഞ്ഞമാസമല്ലാതായി. രണ്ടു വർഷത്തെ കൊവിഡ് ആലസ്യത്തിനു ശേഷം വരുന്ന കർക്കടകത്തിൽ നാലമ്പല ദർശനം, മരുന്നു കഞ്ഞി, കർക്കടകവാവ്, തിരുമും പിഴിച്ചിലുമായി സുഖചികിത്സ എന്നിവയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
നാലമ്പല ദർശനം.
രാമായണ പാരായണം രാമായണ ശ്രവണം എന്നിവക്കൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് നാലമ്പലദർശനം. ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമമെന്നാണ് വിശ്വാസം. കോട്ടയത്ത് രാമപുരം, അമനകര, കൂടപ്പുലം, മേതിരി എന്നീ നാലമ്പലങ്ങൾ രണ്ടു കിലോമീറ്റർ ചുറ്റളവിലായതിനാൽ ഭക്തർക്ക് വേഗത്തിൽ ദർശനം നടത്താൻ കഴിയും .
മരുന്നു കഞ്ഞി.
മഴയും തണുപ്പും ഇടചേർന്ന കർക്കടക മാസ കാലാവസ്ഥ ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് അനുയോജ്യമാണ്. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തിൽ പിടിക്കുമെന്നാണ് വിശ്വാസം.ആയുർവ്വേദ ചേരുവകളും ഞാവര അരിയും ചേർന്ന മരുന്നുകഞ്ഞി ദഹനശേഷി വർദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിക്കും. ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂർക്കയില, ചങ്ങലംപരണ്ട എന്നിവയാണ് കഞ്ഞിയിലെ ഔഷധച്ചേരുവകൾ. ഇവ ചതച്ച് നീര് പിഴിഞ്ഞെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നിവയും ഞവര അരിയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. വിവിധ കമ്പനികളുടെ കർക്കടക മരുന്നു കിറ്റ് വിപണിയിൽ ലഭ്യമാണ് .
28നാണ് കറുത്തവാവ്. പിതൃക്കളുടെ ആത്മശാന്തിക്കായി ബലികർമ്മങ്ങൾ നടത്തുന്ന പുണ്യദിനമായ കർക്കടത്തിലെ കറുത്തവാവിന് വിവിധ ക്ഷേത്രങ്ങളിലും തീർത്ഥ ഘട്ടങ്ങളിലും ബലികർമ്മങ്ങൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |