പൊൻകുന്നം: ഒരുകാലത്ത് നമ്മുടെ നാട്ടിലെ പ്രധാന യാത്രാവാഹനമായിരുന്നു സൈക്കിൾ. മിക്ക വീടുകളിലും ഒന്നിലധികം സൈക്കിളുകൾ ഉണ്ടായിരുന്നു. പ്രധാന കവലകളിലൊക്കെ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കടകളുമുണ്ടായിരുന്നു . ഇവിടെത്തന്നെ റിപ്പയറിംഗ് ജോലികളും നടത്തും. ദിവസവാടകയ്ക്കും മണിക്കൂർ വാടകയ്ക്കും ആവശ്യാനുസരണം സൈക്കിൾ എടുക്കാം. അന്നൊക്കെ സാധാരണ പൊലീസുകാർ സഞ്ചരിച്ചിരുന്നതും ഈ ഇരുചക്രവാഹനത്തിലായിരുന്നു. നിയമലംഘനം നടത്തുന്ന സൈക്കിൾ യാത്രക്കാരെ പൊലീസ് പിടിക്കുകയും ചെയ്യും. ലൈസൻസ് ഇല്ലാത്ത സൈക്കിൾ ഓടിക്കുന്നതും പിൻസീറ്റിൽ യാത്ര ചെയ്യുന്നതും കുറ്റകരം. രാത്രി ലൈറ്റ് ഇല്ലാതെ സൈക്കിൾ ഓടിച്ചാലും പിഴ ഈടാക്കും.
ഒന്നര നൂറ്റാണ്ടിലേറെയായി മനുഷ്യന്റെ സന്തതസഹചാരിയായ സൈക്കിളിന് മോട്ടോർ വാഹനങ്ങളുടെ കടന്നുവരവോടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഭ്രമം ഒട്ടും കുറഞ്ഞിട്ടില്ല. യാത്രാവാഹനമെന്ന നിലയ്ക്കുള്ള ഉപയോഗം കുറഞ്ഞെങ്കിലും ഇന്നും യുവാക്കളുടെ ഹരമാണ് സൈക്കിൾ. കാലംമാറുന്നതനുസരിച്ച് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആകർഷകമായ രൂപഭാവങ്ങളിൽ പുതിയ സൈക്കിളുകൾ വിപണിയിലിറങ്ങുന്നു. ഗിയറുള്ള സൈക്കിളുകളാണ് പ്രധാനമായും വിറ്റു പോകുന്നത്.
ഇന്നും സൈക്കിളിനെ സ്‌നേഹിക്കുന്നു.
മനുഷ്യൻ ഇന്നും സൈക്കിളിനെ സ്‌നേഹിക്കുന്നു. കുട്ടികളും യുവാക്കളും ഉള്ള വീടുകളിലൊക്കെ സൈക്കിളും ഉണ്ട്. കൗതുകവസ്തുവായും കാഴ്ചവസ്തുവായും ആഡംബരവസ്തുവായും ഒക്കെ സൈക്കിളിനെ കാണുന്നവരുണ്ട്. വ്യായാമത്തിന് ദിവസവും സൈക്കിൾ ചവിട്ടുന്നവരും കുറവല്ല. ഇന്ധനവില ഉയരുന്ന ഇന്നത്തെ കാലത്ത് അത്യാവശ്യത്തിന് പലപ്പോഴും ആശ്രയിക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ വാഹനമാണ് സൈക്കിൾ.
വില 5000 രൂപ മുതൽ
150000 രൂപ വരെ.
പൊൻകുന്നം ആലപ്പാട്ട് സൈക്കിൾസിലെ ശ്രീജിത്ത് പറയുന്നു.
സാധാരണ സൈക്കിളിന് വ്യാപാരം കുറവാണ്. അവധിക്കാലത്ത് കുട്ടികളുടെ സൈക്കിളുകൾ വിറ്റു പോകുന്നതുകൊണ്ടാണ് പടിച്ചു നിൽക്കുന്നത്. വില കൂടിയ ആഡംബര സൈക്കിളുകൾക്ക് ആവശ്യക്കാരുണ്ടെങ്കിലും ചെറുകിട വ്യാപാരികൾ ഇവയൊക്കെ സ്റ്റോക്ക് ചെയ്യാൻ കഴിവുള്ളവരല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |