ആകെ 2,811 അപ്പീലുകൾ.
ഭൂമിയുള്ള ഭവന രഹിതരടേത് - 2,421 അപ്പീലുകൾ
ഭൂമിയില്ലാത്ത ഭവനരഹിതരടേത്- 390 അപ്പീലുകൾ
പാലക്കാട്: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ ജില്ലയിൽ രണ്ടാംഘട്ടം ലഭിച്ചത് 2,811 അപ്പീലുകൾ. ഇതിൽ 2,421 അപ്പീലുകൾ ഭൂമിയുള്ള ഭവന രഹിതരടേതാണ്, 390 എണ്ണം ഭൂമിയില്ലാത്ത ഭവനരഹിതരടേതും. അപ്പീലുകളുടെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതുവരെയായി 187 അപ്പീലുകൾ പരിഗണിച്ചതിൽ 47 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കി. അർഹരായ എല്ലാവർക്കും പട്ടികയിൽ ഇടം ലഭിക്കാനും അനർഹർ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനുമാണ് അപ്പീൽ നടപ്പാക്കിയത്.
ജൂൺ 10ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയിൽ ജില്ലയിലെ 1,33,804 കുടുംബങ്ങളാണ് ഇടംനേടിയിരുന്നത്. ഇതിൽ നിന്ന് 77,517 പേർ അർഹരാണെന്ന് കണ്ടെത്തി. 53,889 പേർ ഭൂമിയുള്ള ഭവന രഹിതരും 23,618 പേർ ഭൂരഹിത ഭവനരഹിതരുമാണ്.
ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി ഉൾപ്പെട്ടവരെ കൂടി ചേർത്ത് പ്രസിദ്ധീകരിച്ച കരടിൽ ജില്ലയിലെ 81,338 പേർ ഗുണഭോക്താക്കളായുണ്ട്. ഇതിൽ 57,055 പേർ ഭൂമിയുള്ള ഭവന രഹിതരും 24,283 പേർ ഭൂമിയും വീടും ഇല്ലാത്തവരുമാണ്.
പുതുക്കിയ കരട് പട്ടിക 22ന്
രണ്ടാംഘട്ടം ലഭിച്ച അപ്പീൽ ആക്ഷേപങ്ങൾ ജില്ലാ കളക്ടർ അദ്ധ്യക്ഷയായ സമിതിയാണ് പരിശോധിക്കുക. ഈ മാസം 20നകം പരിശോധന പൂർത്തിയാക്കി 22ന് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലൈഫ് മിഷൻ വെബ്‌സൈറ്റിലും പട്ടിക ലഭിക്കും. ഇത് പരിശോധിച്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം. ഈ പട്ടിക ഗ്രാമസഭ /വാർഡ് സഭ ആഗസ്റ്റ് അഞ്ചിനകം യോഗം ചേർന്ന് ചർച്ച ചെയ്യും. ഈ ചർച്ചയിലൂടെ അനർഹർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാവും. അനർഹർ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഗ്രാമസഭയ്ക്കും വാർഡ് സഭകൾക്കും ഒഴിവാക്കാനാവും. ഗ്രാമസഭകൾ അംഗീകരിച്ച പട്ടികയ്ക്ക് പഞ്ചായത്തിലെയും നഗരസഭകളിലെയും ഭരണസമിതികൾ ആഗസ്റ്റ് 10നകം അംഗീകാരം നൽകും. ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |