വർക്കല: കാഥികൻ കാപ്പിൽ സ്വപ്നം വീട്ടിൽ കാപ്പിൽ അജയകുമാറിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 5ഓടെ മരിച്ചു.
കാഥികൻ, നാടകനടൻ തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കാപ്പിൽ അജയകുമാർ. നാടകത്തേയും, കഥാപ്രസംഗത്തെയും തനത് ശൈലിയിൽ അവിസ്മരണീയമാക്കാൻ കാപ്പിൽ അജയകുമാറിന് സാധിച്ചു. കേരള സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം അജയകുമാറിന് ലഭിച്ചിട്ടുണ്ട്.
കഥാപ്രസംഗരംഗത്ത് 54 വർഷം പൂർത്തിയാക്കിയ അജയകുമാർ 5000 ത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ജുഡീഷറിയിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ഇദ്ദേഹം ആറ്റിങ്ങൽ കോടതിയിൽ നിന്ന് ജൂനിയർ സൂപ്രണ്ടായാണ് വിരമിച്ചത്.
ജോലിയോടൊപ്പം തന്നെ കഥാപ്രസംഗ കലയ്ക്ക് പ്രാമുഖ്യം നൽകിയ ഇദ്ദേഹം കാഥികൻ സംബശിവന്റെ ശിഷ്യൻ കൂടിയാണ്. 1988ൽ കൊല്ലം അനുഷ തിയേറ്റേഴ്‌സ് എന്ന പ്രൊഫഷണൽ നാടക വേദിക്ക് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |