ഏതു ന്യു ജനറേഷനിലും ന്യുജെൻ ആയി തിളങ്ങാൻ കഴിഞ്ഞ പ്രതാപ് പോത്തൻ ഇനി കഥാപാത്രങ്ങളിലൂടെ ജീവിക്കും
ആരവത്തിലൂടെ വന്നു തകരയായി കിളിർത്തു മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങിയ ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ പ്രതാപ് പോത്തന് അപ്രതീക്ഷിതമായി യാത്രാമൊഴി. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കാതിരുന്ന പ്രതാപ് പോത്തൻ സിനിമയുടെ മുന്നിലും പിന്നിലും തിളങ്ങുന്ന കാഴ്ചയായിരുന്നു. ഉൗട്ടിയിലെ ലോറൻസ് സ്‌കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം. കോളേജ് പഠനകാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. പഠനശേഷം മുംബയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്റർ. പല കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് സിനിമയിൽ എത്തുന്നത്. മദ്രാസ് പ്ളെയേഴ്സ് എന്ന തിയേറ്റർ ഗ്രൂപ്പിന്റെ നാടകത്തിൽ പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ടാണ് സംവിധായകൻ ഭരതൻ ആരവം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ആരവം കഴിഞ്ഞു ഭരതന്റെ തകര, ചാമരം എന്നീ ചിത്രങ്ങളിൽ നായകനായി. തകരയിലെയും ചാമരത്തിലെയും അഭിനയ മികവ് അന്നത്തെ സിനിമാ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു. പിന്നാലെ തമിഴിലേക്ക്.
നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്‌പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങൾ പ്രതാപിലെ നടനെ പ്രശസ്തിയിൽ എത്തിച്ചു. വരുമയിൻ നിറം സിവപ്പിലെ കഥാപാത്രം പഴയ തലമുറയുടെ മനസിൽ ഇപ്പോഴുമുണ്ട്. നായകനായും ഉപനായകനായും പ്രതിനായകനായും മലയാളത്തിൽ തിളങ്ങി. തമിഴിലാണ് സംവിധാന അരങ്ങേറ്റം. 1985ൽ എത്തിയ വീണ്ടും ഒരു കാതൽ കഥൈ ആദ്യ സംവിധാനാരംഭം. എം.ടിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ഋതുഭേദം മലയാളത്തിലും സംവിധായകനാക്കി. സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഡെയ്‌സി മനോഹരമായ പ്രണയകഥ ആണ് പറഞ്ഞത്. പ്രിയ സുഹൃത്ത് കമൽഹാസൻ സുപ്രധാന വേഷത്തിൽ അഭിനയിച്ചു . മോഹൻലാലിനെയും ശിവാജി ഗണേശനെയും നായകൻമാരാക്കി ചെയ്ത ഒരു യാത്രാമൊഴി കുടുംബപ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു. തമിഴിൽ ഏഴ് സിനിമകൾ സംവിധാനം ചെയ്തു. സിനിമയിൽ നിന് ഇടവേള എടുത്തശേഷം വർഷങ്ങൾ കഴിഞ്ഞ് 2005ൽ തന്മാത്രയിൽ അഭിനയിച്ചാണ് മലയാളത്തിലേക്ക് മടങ്ങിവരവ്. ശേഷം എത്തിയ 22 ഫീമെയിൽ കോട്ടയം സിനിമയിൽ കണ്ടത് ശക്തനായ വില്ലനെ. ന്യൂജെൻ താരങ്ങളായ ഫഹദിനും റിമകല്ലിംഗിനൊപ്പം ന്യൂജെൻ ആയി പ്രതാപ് പോത്തൻ തിളങ്ങി. നൂറാം ചിത്രമായ വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ എന്ന സിനിമയിലെ കഥാപാത്രത്തോടെ പ്രതാപ് പോത്തന് ഇഷ്ടം കൂടുതലാണ്. സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിക്കുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന പ്രതാപ് പോത്തൻ പൊതുയിടങ്ങളിൽ 'പിപി" എന്നു അറിയപ്പെട്ടു. 'കാലം മാറുമ്പോൾ ഒപ്പം സഞ്ചരിക്കണം. അങ്ങനെയാണ് വേണ്ടത്. അല്ലെങ്കിൽ പിന്തള്ളപ്പെടും. പ്രതാപ് പോത്തൻ ഒരിക്കൽ പറഞ്ഞു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. സി.ബി.ഐ 5 ബ്രയ്‌ൻ എന്ന ചിത്രം ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.അമേരിക്കൻ ഗായകൻ ജിം മോറിസൺ, നടൻ ജോർജ് കാർലിൻ തുടങ്ങിയവരുടെ വാചകങ്ങളാണ് പ്രതാപ് പോത്തൻ അവസാനം പങ്കുവച്ചത്. അതു മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആയിരുന്നു.ഒരാഴ്ച മുമ്പ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ആംഗലേയ കവി ജോൺ ഡോണിന്റെ മരണത്തെക്കുറിച്ചുള്ള കവിത പോസ്റ്റ് ചെയ്തിരുന്നു.
'എന്റെ പേര് എഴുതി കാണിക്കണം'
നിവിൻ പോളിയുടെ അച്ഛനായി ഡേവിസ് എന്ന കഥാപാത്രമായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പേരിടാത്ത ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. രണ്ടു ദിവസം മുൻപാ ണ് ചിത്രീകരണം പൂർത്തിയായത്. നിവിന്റെ അച്ഛൻ കഥാപാത്രം. ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാൻ സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കും. ആദരാഞ്ജലികൾ. റോഷൻ ആൻഡ്രൂസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |