ജൂൺപാദത്തിൽ റെക്കാഡ് ₹601 കോടി ലാഭം
കൊച്ചി: നടപ്പുവർഷത്തെ (2022-23) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഫെഡറൽ ബാങ്ക് 64 ശതമാനം വളർച്ചയോടെ 601 കോടി രൂപ ലാഭം നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭമാണിത്. പ്രവർത്തനലാഭം 973 കോടി രൂപ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വായ്‌പാ വളർച്ചയിലുണ്ടായ മികവ് നേട്ടത്തിന് സഹായകമായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 74 ശതമാനം കുറഞ്ഞ് 166.68 കോടി രൂപയായതും മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 3.50ൽ നിന്ന് 2.69 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.23ൽ നിന്ന് 0.94 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി.
ബാങ്കിന്റെ മൊത്തം ബിസിനസ് 12 ശതമാനം ഉയർന്ന് 3.35 ലക്ഷം കോടി രൂപയായി. വായ്‌പകൾ 16 ശതമാനം വർദ്ധിച്ച് 1.54 ലക്ഷം കോടി രൂപയിലും നിക്ഷേപം എട്ട് ശതമാനം ഉയർന്ന് 1.83 ലക്ഷം കോടി രൂപയിലുമെത്തി. റീട്ടെയിൽ വായ്‌പകൾ 14 ശതമാനവും കാർഷിക വായ്‌പ 19 ശതമാനവും ഉയർന്നു. ഗോൾഡ് ലോണിലും മികച്ച വളർച്ചയുണ്ട്. വിദേശത്തു നിന്നുള്ള റെമിറ്റൻസ് ബിസിനസിൽ (പ്രവാസിപ്പണമൊഴുക്ക്) ഫെഡറൽ ബാങ്കിന്റെ വിഹിതം 21.06 ശതമാനമായി ഉയർന്നു.
''വായ്‌പാരംഗത്തെ മുന്നേറ്റവും ചെലവുകളുടെ മികവുറ്റ പരിപാലനവും ഒന്നാംപാദത്തിൽ വലിയനേട്ടത്തിന് സഹായകമായി. ഉയർന്ന ഗുണനിലവാരത്തോടെ ഭാവിയിലും സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്""
ശ്യാം ശ്രീനിവാസൻ,
എം.ഡി ആൻഡ് സി.ഇ.ഒ,
ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |