വിഴിഞ്ഞം: ആഴിമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. മൂന്നംഗസംഘത്തിലെ ഒന്നും രണ്ടും പ്രതികളാണ് ജാമ്യത്തിന് ശ്രമിക്കുന്നത്. മൂന്നാംപ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. തമിഴ്നാട് കുളച്ചൽ നിദ്രവിള ഇരയിമ്മൻതുറയിൽ തീരത്തടിഞ്ഞ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോർട്ടിൽ മരണം വെള്ളം ഉള്ളിൽ ചെന്നാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലഭിച്ച മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നും 30 വയസോളം പ്രായമുണ്ടെന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് അറിയാൻ കഴിഞ്ഞതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കിരണിന്റേതെന്നു കരുതുന്ന മൃതദേഹമാണ് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം നടത്തിയത്. ബുധനാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈയിൽ കെട്ടിയിരുന്ന ചരടും കാലിലെ വിരലിന്റെ വ്യത്യാസവും കണ്ട് കിരണാണെന്ന് പിതാവുൾപ്പെടെയുള്ള ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |