ന്യൂഡൽഹി: ഇസ്രായേൽ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഹൈഫ തുറമുഖം ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സ്വന്തമാക്കി. കെമിക്കൽ, ലോജിസ്‌റ്റിക്‌സ് മേഖലയിലെ ഇസ്രായേൽ കമ്പനിയായ ഗഡോട്ടുമായി ചേർന്ന് ടെൻഡറിലൂടെയാണ് അദാനി ഗ്രൂപ്പ് തുറമുഖം ഏറ്റെടുത്തത്.
മെഡിറ്ററേനിയൻ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണിത്. 70 ശതമാനം ഓഹരികൾ അദാനിക്കും ബാക്കി ഗഡോട്ടിനുമാണ് ലഭിക്കുക. 118 കോടി ഡോളറിന്റേതാണ് (9,400 കോടി രൂപ) ഏറ്റെടുക്കൽ. രണ്ടുവർഷത്തെ ടെൻഡർ നടപടികൾക്ക് ശേഷമാണ് ഹൈഫ തുറമുഖത്തിന് പുതിയ അവകാശി എത്തിയത്.
ചൈനയിലെ ഷാങ്‌ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ് അടുത്തിടെ ഇസ്രായേലിൽ സ്വകാര്യ തുറമുഖം തുറന്നിരുന്നു. ഇതുമായാകും അദാനിയുടെ കീഴിൽ ഹൈഫ തുറമുഖം മത്സരിക്കുക.
ഹൈഫയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് ലഭിക്കുന്നതിലൂടെ ഈരംഗത്തെ മത്സരക്ഷമത വർദ്ധിക്കുമെന്നും ഇറക്കുമതി ചെലവ് കുറയാൻ ഇത് സഹായിക്കുമെന്ന് ഇസ്രായേൽ ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. നിലവിൽ ഇസ്രായേലി തുറമുഖങ്ങളിലെ ചരക്കുനീക്കത്തിന് നീണ്ട കാലതാമസം നേരിടുന്നത് പലകോണുകളിൽ നിന്ന് പരാതിപ്രവാഹത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഒഴിവാകാനും സ്വകാര്യവത്കരണം സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇസ്രായേലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ 98 ശതമാനവും കടൽമാർഗമാണ് നടക്കുന്നത്. ഈ മേഖലയുടെ ശാക്തീരണം ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണമാകും. ഹൈഫ തുറമുഖത്തിന്റെ 2054 വരെയുള്ള നിയന്ത്രണാവകാശമാണ് അദാനി-ഗഡോട്ട് സംയുക്തകമ്പനിക്ക് ലഭിക്കുക.
തുറക്കുന്നത് യൂറോപ്പിലേക്ക്
എളുപ്പമെത്താവുന്ന കവാടം
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിർമ്മാണ, നിയന്ത്രണസ്ഥാപനമാണ് അദാനി പോർട്‌സ്. ഹൈഫ തുറമുഖത്തിന്റെ നിയന്ത്രണാവകാശം ലഭിക്കുന്നതിലൂടെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും മിഡിൽ ഈസ്‌റ്റിലേക്കുമുള്ള ചരക്കുനീക്കം എളുപ്പമാവുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. അറബ് രാഷ്‌ട്രങ്ങളും ഇസ്രായേലും തമ്മിലെ ഭിന്നത ഒഴിയുന്നത് ഹൈഫ തുറമുഖത്തെ മേഖലയിലെ വ്യാപാര ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |