ചിറ്റൂർ: കനത്തമഴയിൽ ചിറ്റൂരിന്റെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിവീണും പൊട്ടിവീണും വ്യാപക നാശനഷ്ടം സംഭവിച്ചു.
വണ്ണാമട - കൊഴിഞ്ഞാമ്പാറ റോഡിൽ ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെ വൻമരം കടപുഴകിവീണത് ഏറെ നേരം ഗതാഗതം തടസത്തിന് കാരണമായി.
വൈദ്യുതി തൂണകളും കമ്പികളും തകർന്നു. ചിറ്റൂരിൽ നിന്നെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ഹിലാരി യോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി.പ്രസാദ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ സന്തോഷ് കുമാർ.എം, വി.കണ്ണദാസ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർ മനോജ് കുമാർ എന്നിവരടങ്ങിയ ടീം ഒരു മണിക്കൂറോളം ശ്രമിച്ചാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊഴിഞ്ഞാമ്പാറ - വേലന്താവളം സംസ്ഥാന പാതയിൽ മേനോൻ പാറ കൃഷ്ണൻകോവിലിനു സമീപം മരം കടപുഴങ്ങി വീണ് മണിക്കൂറോളം ഗതാഗതം തടസപെട്ടു.
അഗ്നിശമന സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി. തത്തമംഗലം പിണ്ണാക്ക് കൊളമ്പ് പ്രകാശന്റെ വീടിന് മുകളിലേക്കും പെരുങ്ങുളങ്കാട് മോഹൻദാസിന്റെ വീടിന് മുകളിലേക്കും മരം വീണ് വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചു. ആളപായമില്ല. പൊൽപ്പുള്ളി പഞ്ചായത്ത് വേർകോലിപള്ളി പുറത്ത് സ്വാമിനാഥന്റെ വീട്ടിനു മുകളിൽ രണ്ടുവൻ മരങ്ങളാണ് ഒരുമിച്ച് കടപുഴങ്ങി വീണത്.
സ്വാമിനാഥനും ഭാര്യയും രണ്ടുകുട്ടികളും സ്വാമിനാഥന്റെ അമ്മയും താമസിച്ചുവരുന്ന വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്. മഴ കഴിയും വരെ മാറി താമസിക്കാൻ ഇടം തേടുകയാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |